ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ ആദ്യത്തെ ദേശീയ പുരസ്കാരം ഭാഗ്യനാഥിന് ഈ വർഷം ലഭിക്കുകയുണ്ടായി. സുധീഷും ഭാഗ്യനാഥും സ്വന്തം ചിത്രമെഴുത്തിനെക്കുറിച്ചും ചിത്രകലയുടെ വർത്തമാനത്തെക്കുറിച്ചും സംവദിക്കുകയാണിടെ.
സുധീഷ് കോട്ടേമ്പ്രം: ഒരു നൂറ്റാണ്ടെങ്കിലുമായി മലയാളപ്രസിദ്ധീകരണങ്ങളിൽ സാഹിത്യാധിഷ്ഠിത ചിത്രീകരണം തുടങ്ങിയിട്ട്. ഇന്ന് കാണുന്ന രീതിയിൽ അല്ലെങ്കിലും ആദ്യകാലം മുതൽതന്നെ സാഹിതീയഭാവുകത്വത്തോടൊപ്പം സഞ്ചരിച്ച ചരിത്രം അതിനുണ്ട്. ഒരു മുഴുവൻസമയ ആർട്ടിസ്റ്റായിരിക്കെത്തന്നെ ഭാഗ്യനാഥ് ഇല്ലസ്‌ട്രേഷൻ രംഗത്തും സജീവമായി തുടരുന്ന ഒരാളാണ്. സാഹിത്യാധിഷ്ഠിത ചിത്രീകരണത്തിന് മേൽവിലാസമുണ്ടാക്കിയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിലുള്ള ദേശീയപുരസ്‌കാരം നേടിയ ഈ ഘട്ടത്തിൽ, ഇല്ലസ്‌ട്രേഷൻ പ്രാക്ടീസിനെ എങ്ങനെ നോക്കിക്കാണുന്നു? അത് താങ്കളുടെ കലയെയും കലാസങ്കല്പങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു?
ഭാഗ്യനാഥ്: ചെറുപ്പത്തിൽതന്നെ മറ്റു പല കുട്ടികളെയുംപോലെ ഞാനും വരയ്ക്കുമായിരുന്നു. സ്കൂളിൽ അധ്യാപകർ പാഠപുസ്തകങ്ങളിലെ കഥകളൊക്കെ പറയുമ്പോൾ വാസ്തവത്തിൽ ഞാനത് കേൾക്കുകയായിരുന്നില്ല, കാണുകയായിരുന്നു എന്ന് വേണം പറയാൻ. വിഷ്വൽസ് മനസ്സിലേക്കു വരുമ്പോൾ അത് പാഠപുസ്തകത്തിന്റെ കോർണറിലും ഡ്രോയിങ് ബുക്കിലുമൊക്കെ വരച്ചിടുന്നൊരു ശീലം ചെറുപ്പത്തിലേയുണ്ടായിരുന്നു. പഞ്ചതന്ത്രം കഥകളും ബാല്യകാലസഖിയിലെ സുഹറയെയും മജീദിനെയും ഒക്കെ ഒരുപാട് വരച്ചതായോർക്കുന്നുണ്ട്. അന്നൊക്കെ ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’ പോലുള്ള മാഗസിനുകളിൽ വരുന്ന ചില വിദേശ പെയിന്റിങ്ങുകളൊക്കെ അപൂർവമായിമാത്രമാണെങ്കിൽപ്പോലും കാണുന്നുണ്ടായിരുന്നു. വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലുള്ളവ വരുത്തിയിരുന്നു. അതിൽ എ.എസ്, നമ്പൂതിരിയെപ്പോലുള്ളവരൊക്കെ വരയ്ക്കുന്നു. രവിവർമ്മ ചിത്രങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി വരയ്ക്കുന്ന അത്തരം ഇല്ലസ്ട്രേഷൻസ് കൂടുതലായി ആകർഷിച്ചു. ആ സമയത്ത് അതൊക്കെ ഞാൻ കോപ്പി ചെയ്തിട്ടുമുണ്ട്. അങ്ങനെയാണിതിനോടൊരു താത്പര്യമുണ്ടാവുന്നത്.
