വർഷാവർഷം നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ വിശേഷിച്ചും വിളിച്ചുണർത്തപ്പെടുന്ന രണ്ടു പേരുകളാണ് നൊബേൽ "അനുഗ്രഹിക്കാത്ത' ലിയോ ടോൾസ്റ്റോയിയുടേതും മഹാത്മാഗാന്ധിയുടേതും. സമ്മാനം കൊടുത്തുതുടങ്ങിയ 1901-തൊട്ട് ആ ദശകം മുഴുവൻ ജീവിച്ചിരുന്ന ടോൾസ്റ്റോയിയും ദക്ഷിണാഫ്രിക്കൻ കാലഘട്ടം തൊട്ടേ സമാധാനദൂതനായി ലോകമെങ്ങും പുകഴ്‌പെറ്റ മഹാത്മാഗാന്ധിയും യഥാക്രമം സാഹിത്യത്തിന്റെയോ സമാധാനത്തിന്റെയോ നൊബേൽ പട്ടികയിലില്ല. ഗാന്ധിജിക്ക് നൊബേൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ-മഹാത്മാവ് അതു സ്വീകരിക്കില്ലായിരുന്നു എന്നാണ് എന്റെ ഊഹം–അക്കാര്യം പരാമർശിക്കുന്നതുപോലും ഏതൊരു സമാധാനപ്രേമിയെയും നാണംകെടുത്തുമായിരുന്നു. രാഷ്ട്രീയ-രക്തദാഹിയായ ഹെൻറി കിസ്സിൻജെർക്കുപോലും നൽകിയ സമ്മാനമല്ലേ സമാധാനത്തിന് അന്നും "രാഷ്ട്രീയ നൊബേൽ' ആയിരുന്നു നൽകിയിരുന്നത്; ഇന്നും അതെ.
ഈ കുറിപ്പിലെ വിഷയം സാഹിത്യനൊബേലും ടോൾസ്റ്റോയിയുമാണ്. ജീവിച്ചിരുന്ന കാലത്ത് (1828-1910) വിശ്വസാഹിത്യത്തിലെ ഏറ്റവും കീർത്തിമാനും "സാഹിത്യവിഗ്രഹ'വുമായിരുന്നു ടോൾസ്റ്റോയ്. ആ പ്രസിദ്ധിയും സാഹിത്യമികവും സ്വീഡനിൽ എത്തിയിരുന്നില്ലെന്ന് ആരും പറയില്ലല്ലോ. അങ്ങനെയാണ്, ഒരു കൗതുകത്തിന്-കൗതുകത്തിനായിമാത്രം, അല്ലാതെ, എഴുത്തുകാരനും പുരസ്‌കാരവും തമ്മിൽ എന്ത്?–ഇതെഴുതുന്നയാൾ ഒരന്വേഷണത്തിനു മുതിർന്നത്: എന്തുകൊണ്ടല്ല ടോൾസ്റ്റോയ്? ടോൾസ്റ്റോയിയുടെ ജീവചരിത്രങ്ങൾ, ഈ വിഷയം സംബന്ധിച്ച അക്കാലത്തെ ചരിത്രരേഖകൾ, മാധ്യമവാർത്തകൾ, പ്രതികരണങ്ങൾ തുടങ്ങിയവയിലൂടെ കടന്നുപോയി.
സാഹിത്യത്തിനുള്ള പ്രഥമ നൊബേൽ (1901) ഫ്രഞ്ച് കവി സുലി പ്രൂധോമിനായിരുന്നു. ഇന്ന്, നൊബേലിന്റെ, അതും പ്രഥമ നൊബേലിന്റെ പേരിൽമാത്രം ഓർമ്മിക്കപ്പെടുന്ന പ്രൂധോം അക്കാലത്ത് അറിയപ്പെടുന്ന ഫ്രഞ്ച് കവിയായിരുന്നു. ടോൾസ്റ്റോയ് പോലും "എന്താണു കല?' എന്ന പുസ്തകത്തിൽ മതിപ്പോടെ പരാമർശിച്ച കവി. ചോദ്യം പക്ഷേ, ഇതാണ്: ടോൾസ്റ്റോയിയും ഇബ്സനും ജീവിച്ചിരിക്കെ എന്തുകൊണ്ട് പ്രൂധോം? ഉത്തരം: സാഹിത്യബാഹ്യമായ പരിഗണനകൾ.
