"മലബാർ കഫേ’ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കഫേ ഷോപ്പാണ്. രുചിയനുഭവങ്ങൾ തേടി വന്നുകയറുന്ന മനുഷ്യരുടെ വൈവിധ്യമറിഞ്ഞ് വിഭവങ്ങളൊരുക്കുന്ന ഇടം. ഇവിടെ ആമാശയം മാത്രമല്ല മനസ്സും നിറയ്ക്കാനാവശ്യമുള്ള വിഭവങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത.
ഭക്ഷണം ആസ്വദിക്കുന്നതുപോലെ കവിതയും കഥയും ആസ്വദിക്കാനുള്ള അവസരംകൂടി ഒരുക്കിയിട്ട ഇടമാണിത്.
സ്വന്തം തിരക്കുകളിൽനിന്നും വിഷമതകളിൽനിന്നും ഒഴിഞ്ഞുമാറി വന്നിരിക്കാനൊരു സ്ഥലം. അങ്ങനെയൊന്ന് ആഗ്രഹിക്കാത്തവരുണ്ടോ, ഇവിടെ അബ്ദുള്ളയുണ്ട്. തണുത്തുറഞ്ഞ ലാവപോലെ ഇരുകൈകളും നീട്ടി എല്ലാവരെയും സ്വീകരിക്കാനും പിന്തുണയ്ക്കാനും സ്നേഹംമാത്രം വിളമ്പാനുമറിയുന്ന ഒരു മനുഷ്യൻ.
മലബാർ കഫേ എനിക്കിഷ്ടപ്പെട്ട ഇടമാകുന്നത് അബ്ദുള്ളയിലൂടെയാണ്.
ഡി സി ബുക്സിന്റെ "പ്രണയനോവൽ’ മത്സരത്തിന്റെ നോട്ടിഫിക്കേഷനിൽനിന്നുമാണ് 'നേർപാതി' സംഭവിച്ചത്. പ്രിയപ്പെട്ടൊരു സുഹൃത്ത് പറഞ്ഞ കഥയിൽനിന്നും വെറുതേയങ്ങു തുടങ്ങുകയായിരുന്നു. എഴുത്തു പുരോഗമിച്ചപ്പോൾ കഥാപാത്രങ്ങളും ദേശങ്ങളും കാഴ്ചകളും പിന്നാലെ വന്നുചേർന്നു. മിത്തുകളും കഥകളും മായക്കാഴ്ചകളുംകൊണ്ടു സമ്പന്നമായ നോവലാണത്. മത്സരത്തിൽ അഞ്ചിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉള്ളിൽ ആത്മവിശ്വാസം നിറഞ്ഞത്.
