ആടുതോമയുടെ മുഖത്തിരുന്ന കറുത്ത കണ്ണട ചോദിച്ച തുളസിയെ ഒരിക്കല്‍ നേരില്‍ കണ്ടിട്ടുണ്ട്. പത്തില്‍ പഠിക്കുമ്പോഴാണത്. സ്‌കൂള്‍ വാര്‍ഷികത്തിന് തട്ടേക്കയറിയ സംഗീതശില്പത്തിലെ ചാച്ചാജിയുടെ വേഷത്തിലായിരുന്നു അന്ന്. കോട്ടിന്റെ നെഞ്ചില്‍ കുത്തിയിറക്കിയ പനിനീര്‍പ്പൂ എനിക്കുതരുമോ എന്നു ചോദിച്ചടുത്തുവന്ന എട്ടാം ക്ലാസുകാരി, തുളസി!
തുളസി പണ്ട് തോമസ് ചാക്കോയോട് പറഞ്ഞു, ''അന്ന് കറുത്ത കണ്ണട ചോദിച്ചത്, കുട്ടിക്കാലത്ത് ഞാനാരാധിച്ചിരുന്ന ആ കണ്ണുകള്‍ മറയില്ലാതെ കാണാനായിരുന്നു.'' നീയന്ന് ആ പനിനീര്‍പ്പൂ ചോദിച്ചപ്പോള്‍, കുട്ടിക്കാലത്താരാധിച്ചിരുന്ന ആ മനുഷ്യന്, അയാളുടെ പനിനീര്‍പ്പൂക്കള്‍ക്ക് പുതിയൊരു നിറം കിട്ടുകയായിരുന്നു. അതുവരെയില്ലാത്ത ഒരു മണം കിട്ടുകയായിരുന്നു. കേട്ട കഥകളിലെ ചാച്ചാജി അന്നാണു വലുതായത്.
വീണ്ടും ആ പനിനീര്‍പ്പൂക്കളെ ഓര്‍മ്മിപ്പിച്ചത് പമേല ഹക്‌സ് എന്ന ഇംഗ്ലിഷുകാരിയാണ്. അവള്‍ പറഞ്ഞു, ''ആ പനിനീര്‍പ്പൂക്കള്‍ എന്റെ അമ്മയ്ക്കുള്ളതായിരുന്നു. ആ പനിനീര്‍പ്പൂക്കള്‍ക്കു പകരം അമ്മ കൈമാറിയത്, അമ്മയുടെ കൈയില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും വിലപിടിപ്പുള്ളതെന്ന് അവര്‍ വിശ്വസിച്ചിരുന്ന മരതക മോതിരമായിരുന്നു. ആ മരതകമോതിരം ഇന്ത്യയിലുണ്ട്. പനിനീര്‍പ്പൂക്കള്‍ ഇവിടെ അമ്മയുടെ ശവകുടീരത്തിലും''
