2018-ലെ ഐ.എഫ്.എഫ്.കെ ഹാൻഡ് ബുക്കിൽ 224-ാം പേജിൽ 'മുഹമ്മദ്: ദ മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഇസ്‌ലാം പ്രവാചകൻ മുഹമ്മദിന്റെ ബാല്യകാലം അടയാളപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടിലെ മക്കയിലെ സംഭവങ്ങളും ചിത്രം പരാമർശിക്കുന്നു.'' ഐ.എഫ്.എഫ്.കെ പ്രതിനിധികൾക്ക് നൽകിയ ഫിലിം ഷെഡ്യൂളിൽ ഡിസംബർ 10 ന് രാത്രി പത്തര മണിക്ക് നിശാഗന്ധിയിൽ മജീദ് മജീദിയുടെ പ്രവാചകനെക്കുറിച്ചുള്ള ചിത്രം പ്രദർശിപ്പിക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം നാലു മണിമുതൽ, സെൻസർ ഇളവ് ലഭിക്കാത്തതിനാൽ പ്രവാചകനെക്കുറിച്ചുള്ള സിനിമയുടെ പ്രദർശനം റദ്ദാക്കിയിരിക്കുന്നു എന്ന എസ്.എം.എസ്. പ്രതിനിധികൾക്കു വരാൻ തുടങ്ങി. 2017 ഐ.എഫ്.എഫ്.കെയിലും ഇതേ കാരണം പറഞ്ഞ് ഈ സിനിമ റദ്ദാക്കിയിരുന്നു. പക്ഷേ, 2018 ഐ.എഫ്.എഫ്.കെയുടെ ജൂറിചെയർമാൻ മജീദ് മജീദിയായിരുന്നു. അദ്ദേഹത്തിനു തന്നെയായിരുന്നു ഇത്തവണത്തെ അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കപ്പെട്ടില്ല. ഇന്ത്യയിൽ കൊൽക്കത്ത ഫിലിം ഫെസ്റ്റിവെലിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. അവിടെ സെൻസർ എന്ത് ഇളവാണ് നൽകിയതെന്ന് അറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കേന്ദ്രസെൻസർ അനുമതി നൽകിയില്ലെന്ന വിശദീകരണമാണ് ചലച്ചിത്ര അക്കാദമി പ്രതിനിധികളെ അറിയിച്ചത്. എന്തായാലും സിനിമ പ്രദർശിക്കപ്പെട്ടില്ല. ചലച്ചിത്രമേളയുടെ വേദിയിൽ ചെറിയ പ്രതിഷേധം, സമാന്തര പ്രദർശനശ്രമം എന്നിവയുണ്ടായി എന്നതൊഴിച്ചാൽ ഇക്കാര്യം വലിയ ചർച്ചയാവുകയുണ്ടായില്ല.
എന്നാൽ മേള കഴിഞ്ഞ് വിവിധ പ്രസിദ്ധീകരണങ്ങളിൽ മജീദ് മജീദിയുടെ അഭിമുഖങ്ങൾ വന്നു. അതിലെല്ലാം പ്രധാന പ്രശ്‌നമായി ഉയർത്തപ്പെട്ടിരിക്കുന്നത് സിനിമയുടെ പ്രദർശന നിരോധമായിരുന്നു. സാധാരണഗതിയിൽ അഭിപ്രായ പ്രകടനങ്ങളിൽ ഒട്ടും രാഷ്ട്രീയം കലരാതിരിക്കാൻ അതീവ ജാഗ്രത കാണിക്കുന്നയാളാണ് മജീദ് മജീദി. ഇറാനിൽ വീട്ടുതടങ്കലിലായ ജാഫർ പനാഹിയെക്കുറിച്ചോ പല നാടുകളിലായി ജീവിക്കേണ്ടിവരുന്ന മക്ബൽ ബഫിനെക്കുറിച്ചോ ഇറാനിലെ സെൻസർ നിയമങ്ങളെക്കുറിച്ചോ ഉള്ള ചോദ്യങ്ങളിൽനിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്ന ഇദ്ദേഹത്തിനു പക്ഷേ, രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാതിരിക്കാൻ പറ്റാത്ത വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടായി, അതിനെ അഭിസംബോധന ചെയ്യാതിരിക്കാൻ കഴിയാത്ത നിലയും ഉണ്ടായി.
ഈ പ്രദർശനനിരോധത്തോട് വിവിധ മാധ്യമങ്ങളോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു:
