കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിൽ നിരവധി താളുകൾ വേണ്ട ഒരു അധ്യായമാണ് ഡോ. എം.എസ്. വല്യത്താൻ. ഹൃദയംകൊണ്ട് മാത്രം എഴുതാനും വായിക്കാനും കഴിയുന്ന ഒരു ഏട്. രാജ്യത്തിന്റെയും ആതുരസേവനത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ചരിത്രത്തിൽ കൊട്ടിഗ്ഘോഷങ്ങളില്ലാതെ വലിയ സംഭാവനകൾ നൽകി തന്റെ 90-ാം വയസ്സിൽ, ജൂലൈ 17-ന് എം.എസ്. വല്യത്താൻ നിശ്ശബ്ദം വിടവാങ്ങി.
ഒരു ഡോക്ടര്‍ക്ക് നന്നായി ചികിത്സിക്കാനാവും. എന്നാല്‍ ജനകീയമായ ഒരു മെഡിക്കല്‍ സംരംഭം തനിച്ച്, ഒന്നുമില്ലായ്മയില്‍നിന്നു തുടങ്ങി വിജയിപ്പിക്കുക എളുപ്പമല്ല. മാനേജ്‌മെന്റ് പാടവവും അസാമാന്യ ഇച്ഛാശക്തിയും അതിനാവശ്യമാണ്. ഒപ്പം സാമൂഹ്യപ്രതിബന്ധതയുള്ള മനസ്സും. അത്തരത്തില്‍ നോക്കിയാല്‍ ഡോ. എം.എസ്. വല്യത്താന്‍ എന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധന്റെ ജീവിതവും പ്രവർത്തനവഴികളും വല്ലാതെ അത്ഭുതപ്പെടുത്തും; മോഹിപ്പിക്കും. സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിധത്തില്‍ മലയാളിയുടെ ചികിത്സാ ധാരണകളെ മാറ്റിമറിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്. വല്യത്താന് കഴിഞ്ഞു. അതിന്റെ ജീവസ്സുറ്റ തെളിവാണ് തിരുവനന്തപുരത്തെ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്.
