മരണം, ഒരു ഫലിതമാണ്; പ്രത്യേകിച്ചും അവനവന്റെ മരണം (സി. ജെ. തോമസ്).
ഈ ഫെബ്രുവരിയിൽ അടുത്തടുത്ത ദിവസങ്ങളിൽ വന്ന രണ്ടു പത്രവാർത്തകളാണ് ഈ ലേഖനത്തിനാധാരം. ഒന്നാമത്തേത് ഇങ്ങനെയാണ്. ''മൃതദേഹം ദഹിപ്പിക്കാൻ കത്തോലിക്കാ സഭ; തൃശൂരിൽ വാതകശ്മാശനത്തിന് കല്ലിട്ടു: കോവിഡ് കാലത്ത് നടത്തിയ മൃതദേഹം ദഹിപ്പിച്ച് സംസ്‌ക്കരിക്കുന്ന സംവിധാനം ഔദ്യോഗികമായി തുടരാൻ തൃശൂർ അതിരൂപത തീരുമാനിച്ചു. സഭയുടെ ഉടമസ്ഥതയിലുള്ള തൃശൂർ മുളയത്ത് ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് ഡാമിയൻ ക്രമേഷൻ എന്ന സ്ഥാപനം സജ്ജമാകുന്നത്. ഇരുപത്തിയാറ് കോവിഡ് രോഗികളുടെ മൃതദേഹം ഇവിടെ ചിതയൊരുക്കി സംസ്‌കരിച്ചിരുന്നു. രൂപതയിൽ പുതുതായി രൂപം കൊണ്ട പല ഇടവകകളിലും സെമിത്തേരികൾ ഇല്ലാത്തതിനാലാണ് ഡാമിയൻ ക്രിമേഷൻ എന്ന ഒരു സംവിധാനം തൃശൂർ രൂപത തയ്യാറാക്കുന്നത്.''
ആഗോള കത്തോലിക്കാ സഭയിൽ ഒരു വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുകയോ, മണ്ണിൽ കുഴിച്ചിടുകയോ, കല്ലറയിൽ സൂക്ഷിക്കുകയോ, മെഡിക്കൽ കോളേജുകൾക്ക് വിട്ടു നൽകുകയോ ചെയ്യുന്നത് വളരെകാലം മുന്നുതന്നെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണ്.
