കറുപ്പിനോടെന്തിനിത്ര വെറുപ്പ്?

Society

കറുപ്പിനോടെന്തിനിത്ര വെറുപ്പ്?


‘കറുപ്പനുഭവം’ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. കറുത്തവർ കറുത്തവരായതുകൊണ്ടും വെളുത്തവർ മാനവികതയുടെ ഔന്നത്യത്തിലേക്ക് കണ്ണ് തുറക്കുമ്പോഴും അവരതറിയും! സ്വയം വെളുത്തവർ മാത്രമായി, ആ നിറത്തിന് അധിനിവേശം പകർന്നേകിയ പ്രതാപത്തിൽ അഭിരമിച്ചുകൊണ്ട് കഴിഞ്ഞുകൂടിയാൽ, വെളുത്തവർക്ക് ശരിക്കുള്ള കറുപ്പിനെ കാണാൻ കഴിയില്ല. അവർ കാണുക കറുപ്പിനെക്കുറിച്ചുള്ള നാനാവിധ മുൻവിധികളായിരിക്കും. അതോടെ ഒരു നിറം, നിറമെന്ന നിലവിട്ട്, ആധിപത്യ വിധേയത്വങ്ങൾ ഉത്പാദിപ്പിക്കുന്ന നിലപാടുകളുടെ ചുരുക്കെഴുത്തുകളാവും! കറുപ്പിനോട് ആഭിമുഖ്യം പുലർത്തുന്ന വെളുത്തവർപോലും ‘കറുപ്പിനഴകേഴിനപ്പുറം’ കടക്കില്ല. ‘ഏഴകളുടെ’ പതിനാലഴകും പരമാവധി എവിടംവരെ പോവുമെന്ന് ‘സാമാന്യബോധം’ മുമ്പേതന്നെ തിട്ടപ്പെടുത്തിയിട്ടുള്ളതിനാൽ, ‘കറുപ്പിന് ഏഴഴകെന്ന്’ നീട്ടിപ്പാടാൻ ആർക്കും പ്രയാസമുണ്ടാവില്ല.

‘കറുത്തവനാണെങ്കിലും കള്ളനല്ല, നല്ല വൃത്തിയും വെടിപ്പുമുള്ളവനാണ്’, എന്നൊക്കെയുള്ള പ്രശംസകൾപോലും, കറുപ്പിൽ പ്രാഥമികമായി എന്തോ കുഴപ്പമുണ്ടെന്ന പ്രതീതിയിൽനിന്നും മുക്തമല്ല. ഇത് മനസ്സിലാക്കാൻ ‘വെളുത്തവനാണെങ്കിലും കള്ളനല്ല, വെളുത്തവനാണെങ്കിലും നല്ല വൃത്തിയും വെടിപ്പുമുള്ളവനാണ്’ തുടങ്ങിയ ഭാഷാപ്രയോഗങ്ങളുടെ അഭാവം ശ്രദ്ധിച്ചാൽ മതി! കറുത്തവർക്കുമാത്രമായി നൽകുന്ന സ്‌പെഷ്യൽ പരിഗണനയുടെ ‘ഗുട്ടൻസ്’ അതോടെ പുറത്തുചാടും. ആദ്യം കറുത്തവരിൽ ‘കള്ളനെ’ കാണുക, പിന്നീട് വലിയൊരു ഔദാര്യംപോലെ ആ ഇല്ലാത്ത കള്ളനെ തള്ളിക്കളയുക! നിറത്തിന്റെ പേരിൽ ചുമ്മാ ഒരാളെ കുറ്റവാളിയാക്കുന്നത് ആര്? പിന്നെ അവരെ കുറ്റവിമുക്തമാക്കുന്നതും ആര്? ഇതു രണ്ടും ചെയ്യുന്നത് ഒരേ കൂട്ടർ! ഒരു കാര്യം വ്യക്തം. ഇതിൽ കറുത്തവർക്കൊരു പങ്കുമില്ല! വെളുത്തവർക്കെന്നപോലെ കറുത്തവർക്കും കള്ളനാവുകയോ കള്ളനാവാതിരിക്കുകയോ ചെയ്യാം. അതിൽ നിറം വാദിയോ പ്രതിയോ അല്ല. ഓരോരുത്തരുടെയും സ്വഭാവവും നിലപാടും സമീപനവുമാണ് പ്രശ്‌നം. എന്നാൽ വർത്തമാനകാല അവസ്ഥ അപഗ്രഥിച്ചാൽ, കറുത്തവരെ അപേക്ഷിച്ച് വെളുത്തവർക്കാണ്, കള്ളത്തരവും കൊള്ളരുതായ്മയും കാട്ടാൻ കൂടുതൽ സൗകര്യം. വെളുത്തു കൊഴുത്ത് പാന്റ്‌സും കോട്ടും ഇട്ട് ടൈ കെട്ടി ചളപള ഇംഗ്ലിഷ് പറയുന്ന ഒരു ‘നാടൻകള്ളനെ’ ഉൾക്കൊള്ളാൻമാത്രം നമ്മുടെ ‘ധാർമ്മികബോധം’ ഇപ്പോഴും വളർന്നിട്ടില്ല. (ബോഡിഷെയിമിങ് ഉദ്ദേശിച്ചിട്ടില്ല!).

സർവ്വനിറങ്ങൾക്കും തുല്യനിലയിൽ നൃത്തമാടാൻ കഴിയുംവിധം നമ്മുടെ ജീവിതം വിസ്തൃതമാണെന്നിരിക്കെ, എങ്ങനെയാണ് (നമുക്കിടയിൽ) കറുപ്പിനോട് ഇത്രമാത്രം വെറുപ്പ് വളർന്നുവന്നത്? സൂക്ഷ്മമായി ചിന്തിച്ചാൽ, കറുപ്പിന്റെ വിപരീതം വെളുപ്പല്ല, രണ്ടിനും ഒരു വിപരീതമുണ്ടെങ്കിൽ, അത് ‘അധിനിവേശമാണ്’. എലിയെ പുലിയാക്കാനും പൂച്ചയെ നരിയാക്കാനും പാവം പശുവിനെ ഭീകരജന്തുവാക്കാനും കഴിയുന്ന അധികാരംതന്നെയാണ്, കറുപ്പിനെ ഉള്ളതിനെക്കാൾ കുറവാക്കിയതും, വെളുപ്പിനെ ഉള്ളതിനെക്കാൾ കൂടുതലാക്കിയതും! വെളുപ്പിൽ പലപ്രകാരേണ അധിനിവേശം ഉണ്ടാക്കിത്തീർത്ത ‘കൂടുതലാണ്’, ‘കറുപ്പിൽ' കുറവായി മാറിയത്. എല്ലാ കൊള്ളരുതായ്മകളും കറുപ്പിന്റെ ചുമലിലും കൊള്ളാവുന്നതെല്ലാം വെളുപ്പിന്റെ തലയിലും കയറ്റിവെച്ചതിന്റെ പിറകിൽ, പത്തിവിടർത്തിയാടുന്നത് കീഴടക്കലിന്റെ പ്രത്യയശാസ്ത്രങ്ങളാണ്. പേരറിയുന്നവരും പേരറിയാത്തവരുമായ എത്രയെത്രയോ മനുഷ്യരുടെ കറുപ്പനുഭവത്തിന്റെ എരിച്ചിലും നീറ്റലും മനസ്സിലാക്കാൻ മുൻവിധികളെ മറിച്ചിടാനുള്ള ഒരല്പം കരുത്ത് മതി. വർണ്ണബോധത്തിൽ മാറ്റമുണ്ടാക്കാനാവാത്ത ഏതൊരവസ്ഥയും മാനവികതയ്ക്ക് മുറിവുണ്ടാക്കും. ആ മുറിവിന്റെ ആഴം എത്രയെന്ന് അവിശ്വസനീയമാംവിധം അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ജോൺ ഹൊവാർഡ് ഗ്രിഫിന്റെ ‘എന്നെപ്പോലെ കറുത്ത’ (Black like me) എന്ന, കറുപ്പനുഭവത്തിന്റെ അഗ്നിയിൽ വെന്ത പൊള്ളിപ്പിടയുന്ന ആത്മാവിഷ്‌കാരം.


Related Articles