(ഡിസി ബുക്സ് പ്രസിദ്ധീകരിക്കാൻ പോകുന്ന ബി. രവികുമാറിന്റെ സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്...എന്ന കഥാസമാഹാരത്തിൽ നിന്ന്)
പണ്ടുപണ്ട് കോളേജുകളിൽ യു.ജി.സി. ശമ്പളപരിഷ്കരണം വരുന്നതിനും മുമ്പൊരു കാലമുണ്ടായിരുന്നു. അധ്യാപകരിൽ ഒരു ന്യൂനപക്ഷം മാരുതി 800-ലും മറ്റൊരു ന്യൂനപക്ഷം ബജാജിന്റെ സ്കൂട്ടറിലും ആസനസ്ഥരായി കോളേജിലെത്തിയിരുന്ന കാലം. ആ കാലത്തെ കാപട്യമില്ലാത്ത അദ്ധ്യാപകരെ പൊതുവേ പണിക്കരുസാർ എന്നു പറയാം. എല്ലായിടത്തും സാന്നിധ്യമറിയിക്കുന്ന, എല്ലാവർക്കും പ്രിയങ്കരരായ, പെരുമാറ്റത്തിൽ തുറന്ന മനസ്സുള്ള നല്ല മനുഷ്യർ.
അവർ വളരെ ലളിതമായ തത്ത്വചിന്തയുടെ ഉടമസ്ഥരായിരുന്നു. അല്പം മദ്യം, അല്പം കല, സൗഹൃദം, പിന്നെ അസ്തിത്വം മറക്കൽ. അസ്തിത്വനിരാകരണം ഇവരെ അസ്തിത്വവാദികളോ അതിനെതിർവാദികളോ ആക്കുന്നില്ല. അസ്തിത്വവാദമുൾപ്പെടെ അധുനിക-ആധുനികാനന്തരവാദങ്ങളൊക്കെ ഇവരിൽ കണ്ടെത്താമെങ്കിലും അതൊക്കെ അവർ കണ്ടിട്ടുണ്ടോയെന്ന ചോദ്യം അപ്രസക്തമാണ്. രാക്കാലത്ത് മിന്നിമിന്നിനിൽക്കുന്ന താരകങ്ങളെ അറിയാനാവാത്തതുപോലെ...
