പുഴ
കുടിക്കുമ്പോൾ കുപ്പിവെള്ളം പറഞ്ഞു:
ഒരിക്കൽ ഞാനുമൊരു പുഴയായിരുന്നു
കടലിലേക്കെത്തുന്നതിനു പകരം ഇപ്പോൾ
കുടലിലേക്ക്.
കിളിപ്പാട്ട്
കൊഴിഞ്ഞു വീണു കിടക്കുന്ന ഒരു
പക്ഷിത്തൂവലിൽ മരച്ചില്ലയിലിരുന്നു
പക്ഷിപാടിയ പാട്ടും പാട്ടു കേട്ടുണർന്ന ഒരു
വസന്തവുമുണ്ട്.
മൗനം
വാക്കുകൾകൊണ്ടല്ല മൗനം
കൊണ്ടെഴുതുന്നതാണ്, മൗനത്തിന്റെ
സ്‌ഫോടനമാണ് കഥ.
വിരുത്
ചെളിയൊളിപ്പിക്കാനാണ് ചെളി തന്റെ
മുഖം താമരകൊണ്ട് മറയ്ക്കുന്നത്.
