ആകാശം കടുംനീലയിൽ ഇളംപഞ്ഞിത്തുണ്ടുകൾ വിതറിയ മറശ്ശീല കണക്കെ സ്വച്ഛവും സാന്ദ്രവുമായിരുന്നു. അവയ്ക്കിടയിലൂടെ അതിവേഗം ‘വി’ ആകൃതിയിൽ പറന്നുപോവുകയാണ് ചെറുപക്ഷിക്കൂട്ടം.
സതീഷിന്റെ എയർഗൺ പക്ഷിക്കൂട്ടത്തിനു മുകളിലേക്കും താഴേക്കും മൂന്നുവട്ടം ശബ്ദിച്ചു. വിമാനം പറക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. പെട്ടെന്നുണ്ടായ ഞെട്ടലിൽ ശബ്ദപരിധിയിലുണ്ടായിരുന്ന പക്ഷിക്കൂട്ടം വിമാനവഴിയിൽനിന്ന് ചിതറിപ്പറന്നു. വിമാനം കൂറ്റൻ ചിറകുകളുമായി ഭീമാകാരനായ പക്ഷിയെപ്പോലെ പറന്നുയർന്നു. ഒച്ചയടങ്ങിയപ്പോൾ സതീഷ് മകനോട് പറഞ്ഞു:
“വെടിവെച്ച രീതി ശ്രദ്ധിച്ചോ? കൊല്ലരുത്, പേടിപ്പിക്കാനേ പാടുള്ളൂ.”
“അച്ഛാ, ആ പക്ഷിക്കൂട്ടത്തിൽ ആരൊക്കെ കാണും? അച്ഛനും അമ്മയും കുഞ്ഞുങ്ങളും ഉണ്ടാവില്ലേ?എവിടേക്കായിരിക്കും അവർ പൊയ്ക്കൊണ്ടിരുന്നത്? വെടിയൊച്ചയിൽ കൂട്ടം തെറ്റില്ലേ? അങ്ങനെ വന്നാൽ വഴി നിശ്ചയമില്ലാത്ത കുഞ്ഞുപക്ഷികളും ഉണ്ടാവില്ലേ? അവരെന്തു ചെയ്യും?” ആകാശസ്വച്ഛതയെ തകർത്ത വെടിയൊച്ചയും ചിതറലും സൃഷ്ടിച്ച അസ്വസ്ഥത കണ്ണന്റെ വാക്കുകളിൽ കടുംകെട്ടിട്ടു.
