(സർഗധനയായ എൻ്റെ ക്വാണ്ടം പെൺപൂച്ചയ്ക്ക്)
പാതകളിൽ നിന്ന് ഇരുൾ അകന്നു തുടങ്ങി. ഇരുവശത്തുമുള്ള ബിർച്ച് മരങ്ങളിൽ നിന്ന് രാത്രികാലത്തടിഞ്ഞ മഞ്ഞ് പതിയെ തരികളായി താഴേക്ക് പൊഴിയുന്നുണ്ടായിരുന്നു. ഇതയാളുടെ മുപ്പത്തിയെട്ടാം പിറന്നാളാണ്. പിറന്നാളൊന്നും താൻ ആഘോഷിച്ചിട്ടേയില്ലെന്ന കാര്യം അയാളോർത്തു. എന്നാൽ മറ്റൊരു കാര്യം അയാളെ ഈ നിമിഷം ഉൻമത്തനാക്കുന്നുണ്ട്. കാഞ്ചൻജംഗ പർവ്വതശിഖരങ്ങളിലേക്കുള്ള യാത്രയെന്ന ചിരകാലസ്വപ്നം അതിൻ്റെ പരിസമാപ്തിയോടടുക്കുകയാണ്.
“ആയിയേ സാബ്...ഗരം ചായ് ഓർ സബ്ജീ.”
വഴിയരികിലെ ഒരു ചായക്കടയ്ക്ക് മുന്നിൽ അയാൾ വണ്ടി നിർത്തി. നീലയും വെള്ളയും നിറങ്ങളിലുള്ള കാഞ്ചൻജംഗയുടെ പല തരം ചിത്രങ്ങൾ നിറഞ്ഞ ഫ്രെയിമുകൾ ആ ചെറിയ റെസ്റ്റോറൻ്റിനെ അലങ്കരിച്ചുകൊണ്ട് കിടന്നു. ദൂരെ കാഞ്ചൻജംഗയുടെ വെളുത്ത ശിഖരം ഒരു മായിക സ്വപ്നം പോലെ മിന്നിത്തിളങ്ങുന്നു. പഹാഡികളുടെ കടുപ്പമുള്ള ചായ നന്നേ ചെറിയ ഗ്ലാസിൽ അവർക്കൊപ്പമിരുന്ന് ഊതിക്കുടിക്കവേ അയാൾ അങ്ങോട്ട് നോക്കി. കടക്കാരൻ വീണ്ടും ചോദിച്ചു.
