സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തി നാനൂറ്റി ഇരുപത്തഞ്ചടി ഉയരത്തിൽ ഇരുളും കോടമഞ്ഞും കെട്ടുപിണഞ്ഞു. ശിഖരദേശങ്ങളെ അവ പാടേ മറച്ചു.
ആഘോഷരാവാണ്. ഹാളിന്റെ മധ്യത്തിലെ ബഹുശാഖാദീപികയ്ക്കു കീഴെ നിന്ന് കൈയിലെ വീഞ്ഞുപാത്രമുയർത്തി സൈമൺ വിളിച്ചു പറഞ്ഞു:
''ഷ്‌വാ ഡെ വീവരെ.''*
ആരൊക്കെയോ ഏറ്റുപാടി ഹാളിലൊരു മുഴക്കമായി. പാനോപചാരം നിറവേറി. വനേസ മരിയ കൈയിൽ വീഞ്ഞുമായി നിന്നു. കടുംനിറമുള്ള വീഞ്ഞിൽ ഷാൻഡിലിയെറിന്റെ നിഴൽ. തുറന്നിട്ട ജനാലകളിലൂടെ പറന്നെത്തിയ ഈയാംപാറ്റകൾ ഷാൻഡിലിയെറിനെ വലംവയ്ക്കുന്നുണ്ടായിരുന്നു.
