ഓഫീസീല്‍ പോയ കാലത്ത് ഉപയോഗിച്ചിരുന്ന അയഞ്ഞ പാന്‍റ്സും അല്പം നീളംകൂടിയ ലൂസായ സ്ലാക് ഷര്‍ട്ടും ധരിച്ചു തന്നെയാണ്, കാട്ടി എന്നു ശത്രുക്കളും പഴയ സഹപ്രവര്‍ത്തകരില്‍ ചിലരും വിളിച്ചിരുന്ന ഉണ്ണിനായര്‍ എന്ന ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പാന്‍റ്സിന്‍റെ പോക്കറ്റില്‍ ഒരു തോര്‍ത്ത്കൂടി കരുതിയിരുന്നു.
എഴുപതിനുമേല്‍ പ്രായമുള്ളവര്‍ക്കായി വര്‍ഷം തോറും നടത്തിവരുന്ന ഇരുന്നൂറു മീറ്റര്‍ ഓട്ടമത്സരത്തിന്‍റെ ജില്ലാതല മത്സരം നടക്കാന്‍ പോകുന്ന സ്റ്റേഡിയത്തിലേക്കായിരുന്നു എന്‍റെ ഹ്രസ്വമായ ബസ്സുയാത്ര. ടൗണിലെ ആദ്യസ്റ്റോപ്പിലിറങ്ങി സ്റ്റേഡിയത്തിലേയ്ക്കു നടക്കെ വഴിയില്‍ കണ്ട സ്ഥാപനത്തിന്‍റെ പേരൊന്നും നോക്കാതെ അതിന്‍റെ കോമ്പൗണ്ടിനുള്ളിലേയ്ക്കു ഞാന്‍ കയറി.
ഒറ്റ നോട്ടത്തില്‍ത്തന്നെ പ്രധാന കെട്ടിടം കഴിഞ്ഞുള്ളതും ആരുടെയും ശ്രദ്ധയില്‍ പെട്ടെന്നു പെടില്ലെന്നു തോന്നിയതുമായ ഒരു മൂലയില്‍ അധികം ഉയരം വെക്കാതെ പടര്‍ന്നു വളര്‍ന്നിരിക്കുന്ന ഒരു പേരമരം കണ്ട് ഞാന്‍ നേരെ അങ്ങോട്ടേയ്ക്കു നടന്നു. പാന്‍റ്സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന തോര്‍ത്തെടുത്തു നിവര്‍ത്തി ഒരു കൊമ്പില്‍ ചെറിയൊരു മറ പോലെയിട്ട് പാന്‍റ്സും ഷര്‍ട്ടും അഴിച്ചു മാറ്റി ഞാന്‍ ആ തോര്‍ത്തെടുത്തുടുത്തു. രണ്ടു മിനുട്ടേ വേണ്ടി വന്നുള്ളൂ ഇത്രയും ചെയ്യാന്‍. കഷ്ടിച്ചു മുട്ടോളമെത്തുന്ന ആ തോര്‍ത്തും അതിനടിയിലെ ജട്ടിയുമൊഴിച്ചു മറ്റൊന്നും ദേഹത്തില്ലാതെ ഞാന്‍ നില്‍ക്കെ മൂന്ന് നവയുവാക്കളും അവരുടെ പത്തിരിട്ടിയോളം വരുന്ന നവയുവതികളും ഓടി വന്നു.യുവാക്കളിലൊരാള്‍ എന്നോടു ചോദിച്ചു: “എന്താ ഇവിടെ തോര്‍ത്തൊക്കെ ഉടുത്ത്?”
