രാജ്യത്തിന്റെ ഭയാനകമായ പോക്കിനെപ്പറ്റി ഏറ്റവും ആകുലപ്പെടുന്ന രണ്ട് ഇന്ത്യൻ എഴുത്തുകാരാണ് ആനന്ദും സച്ചിദാനന്ദനും. അവർ ഒരുമിച്ച് ചിന്തകൾ കെ.എൽ.എഫ് വേദിയിൽ പങ്കുവച്ചു. ഇന്ത്യയുടെ വർത്തമാനം എന്ന വിഷയത്തിൽ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം.
സച്ചിദാനന്ദൻ: ഇന്ത്യ എന്ന, ഒരു പക്ഷേ, നാം കൊണ്ടുനടന്നിരുന്ന എന്നാൽ, ദുർബലമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരം എന്ന രീതിയിലാണ് ഈ ചർച്ചയെ കാണുന്നത്. ഞാൻ ഒരു ചെറിയ സമകാലിക കവിത വായിക്കാം. അത് 'ഭ്രഷ്ടന്റെ കൊടി' എന്ന കവിതയാണ്. നിങ്ങളിൽ പലരും വായിച്ചിരിക്കാം.
''ഭ്രഷ്ടന്റെ കൊടി എന്തുകൊണ്ടുണ്ടാക്കും/ മൃദംഗംപോലെ മുഴങ്ങുന്ന കാളത്തോൽകൊണ്ട്/ഭ്രഷ്ടന്റെ കൊടിയുടെ നിറമെന്തായിരിക്കും/ കീഴടങ്ങാത്ത അനന്തതയുടെ നീല നിറം/ ഭ്രഷ്ടന്റെ കൊടിയുടെ ചിഹ്നമെന്തായിരിക്കും?/ അതിരുകളില്ലാതെ തിളങ്ങുന്ന പുലരി നക്ഷത്രം/ഭ്രഷ്ടന്റെ കൊടിയുടെ കിളരം എന്തായിരിക്കും?/ മതിലുകളേയും മുൾവേലികളേയുംകാൾ കിളരം/ ഭ്രഷ്ടന്റെ ഭാഷ എന്തായിരിക്കും?/ എങ്ങും കടന്നു ചെല്ലുന്ന കാറ്റിന്റെ ഭാഷ/ ഭ്രഷ്ടന്റെ പേര് എന്തായിരിക്കും?/ പേരില്ലാത്തവരുടെയെല്ലാം പേര്? /ഭ്രഷ്ടന്റെ മതം എന്തായിരിക്കും?/യഹൂദൻ, അഹമ്മദീയ, റോഹിങ്ക്യൻ, ഷിയ, സുന്നി, ഉയീഗർ, കാക്കകളുടെയും കാഞ്ഞിരത്തിന്റെയും മതം./ഭ്രഷ്ടന്റെ നാട്?/ഫലസ്തീൻ, കശ്മീർ,ശ്രീലങ്ക, മ്യാൻമർ, ഇന്ത്യ, പാകിസ്താൻ, ഇറാൻ, ഇറാക്ക്, സെർബിയ, റഷ്യ, അമേരിക്ക, ചൈന, ഇനിയും പിറക്കാത്ത മനുഷ്യരുടെ നാട്/ ഭ്രഷ്ടന്റെ വീട്? /കുടിച്ചാൽ തീരാത്ത വിഷം/ ഓടിയാൽ തീരാത്ത ദൂരം/ കയറിയാൽ എത്താത്ത മലയുടെ ഉയരം/വെടിയേറ്റ നെഞ്ചിലെ നിലയ്ക്കാത്ത ചോര/വീട് വിട്ടവന്റെ അവസാനിക്കാത്ത ധ്യാനം/ മരണം, മരണം, മരണം/ ജീവിതത്തിലേക്ക് തിര മുറിച്ച് കിതച്ച്, കിതച്ച് നീന്തുന്ന മരണം.''
