ശിക്ഷ
മൈതാനത്തോടിക്കളിക്കുന്ന
തെരുവുനായ്ക്കളെ നോക്കിയും
അതിലൊരു കുഞ്ഞിനായിന്റെ
സ്‌നേഹക്കളിമ്പത്തിൽ മുഴുകിയും
അതിനെ വേട്ടയാടാൻ
പട പഠിപ്പിക്കുമച്ഛന്റെ
മുറിവേൽക്കാക്കടിയിലിക്കിളിപ്പെട്ടും
ഓരത്തിരുന്നു നിമിഷങ്ങളെ
അമൃതേത്തുചെയ്യുന്നൊരെന്നെ
വിശന്നുവലഞ്ഞൊരു
പേനായ വന്നു
കടിച്ചുകീറുന്നു
കവിതപോലെ.
ലിപ് ലോക്ക്
വയൽവരമ്പിലെ തവളകൾ.
പച്ചയിൽ പച്ചയായ്
അവതൻ രക്ഷാമാന്ത്രികം.
അരിക്കിലാമ്പിൻ
ഖരവെളിച്ചം.
മുഖാമുഖം നമ്മുടെ
നാലുകണ്ണുകൾ
കൂട്ടിമുട്ടുന്നതാം
തുറുനിമിഷം.
ആ നിർന്നിമേഷ
നിർദ്ദയമാത്രയെ
കവിതകൊണ്ട്
പ്രതിഷ്ഠാപനം
ചെയ്യാ
നരുനിൽക്കാത്ത
രുചിവെള്ള
സ്ഖലനം നാവിൽ
തുടിതുടിക്കുന്നു പിന്നെയും
തുടകഴിച്ചതിൻ
കൊടിപ്പടം.
രുചിസ്മരണയിൽ
ചകചകേയെന്ന്
ഈവിധം
അക്ഷരത്തവളകൾ.
