മരിയാ, മഞ്ഞു പൊതിഞ്ഞ രൂപക്കൂട്ടില്‍ നിന്നും,
കവലയിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുകയാണ്.
നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിച്ച നാണയത്തുട്ടുകള്‍,
ആര്‍ക്കോ വേണ്ടി കിലുങ്ങി ചിരിക്കുന്നതു കേള്‍ക്കുമ്പോള്‍,
നിന്റെ വിളറിയ മുഖം ഓര്‍മ്മയില്‍ തെളിയുന്നു.
അവരെന്നെ കഴുതപ്പുറത്തു കയറ്റി നഗര പ്രദക്ഷിണം ചെയ്യുമ്പോള്‍,
വിളക്കുകാലിനരികെ തലമറച്ച നിന്റെ മുഖം,
നിഷ്‌ക്കളങ്കമായി തുളുമ്പിയ കണ്ണുകള്‍.
ആരോ എറിഞ്ഞകല്ലുകൊണ്ട് എന്റെ നെറ്റിയില്‍ പൊടിഞ്ഞ ചോര,
നിനക്കെന്റെ ആത്മബലി.
ചമ്മട്ടിയും, മുളവടിയും കൊണ്ട് അവരെന്നെ പ്രഹരിക്കുമ്പോള്‍,
പ്രിയപ്പെട്ടവളെ, എനിക്കു വേദനിച്ചേയില്ല.
നിന്നെക്കുറിച്ചുള്ള ആകുലതകള്‍ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു.
ഞാനിപ്പോള്‍ ഒരു ചെരുപ്പുകുത്തിയുടെ മാടത്തിനരികിലാണ്.
നടന്നു തേഞ്ഞ ചെരിപ്പുകളുടെ നാറ്റത്തില്‍
പിന്നിട്ട ദൂരങ്ങളുടെ കിതപ്പാറിത്തണുത്തു കിടക്കുന്നു.
കാലം ഇപ്പോഴും കാല്‍വരികയറുകയാണ്.
