ആൾക്കൂട്ടം ആർത്തുവിളിച്ച് തെങ്ങിൻമുകളിൽനിന്ന് താഴെയിറക്കുമ്പോഴും ഫെർണാണ്ടസ് മാഷ് നുരഞ്ഞുപൊന്തുന്ന കള്ളിൻകുടം നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. താഴെ, അയൽപക്കങ്ങളിലെ ഏതോ കൂട്ടിൽനിന്നും പിടിച്ച് പൂടപറിച്ച് അടുപ്പുകൂട്ടി വേവിച്ചുകൊണ്ടിരുന്ന കോഴിക്കറി തിളച്ചുപൊന്തുന്നുണ്ടായിരുന്നു.
പിന്നീട് കൈ രണ്ടും പിന്നിൽ കെട്ടി തെരുവിലൂടെ അയാളെ പ്രദക്ഷിണം നടത്തുമ്പോഴും പിന്നിലും ഇരുവശത്തുമായി തടിച്ചുകൂടുന്ന അയാളുടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമടങ്ങുന്ന ആൾക്കൂട്ടത്തോട് അയാൾ നിഷ്കളങ്കമായി, നിസ്സംഗമായി ചിരിച്ചു.
ആ പ്രദക്ഷിണത്തിനിടയിൽ നിന്നെപ്പോഴോ രക്ഷപ്പെട്ട അയാളെ പിന്നീട് ആ നാട് കണ്ടിട്ടേയില്ല. ഈ നാടകീയരംഗം സംഭവിച്ചിട്ട് അഞ്ചാറു പതിറ്റാണ്ടായിക്കാണണം. അയാളുടെ ശിഷ്യരിൽ ചിലർ ഒരുകാലത്ത് തങ്ങളുടെ വീരപുരുഷനായിരുന്ന അയാളെ ഓർത്തിട്ടില്ലെന്നല്ല. അയാളുടെ അടുത്ത ബന്ധപ്പെട്ടവർ അയാളെ ഓർക്കുന്നതൊരു ദുരന്തകഥാപാത്രമായാണ്. എന്തു പ്രതീക്ഷയായിരുന്നു അയാളെക്കുറിച്ച്! വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുംമാത്രമല്ല, അയാളെ അടുത്തറിയാവുന്നവർക്കെല്ലാം ഓർക്കുമ്പോൾപോലും ആ പതനം സഹിക്കാനാവുമായിരുന്നില്ല.
