ഓർമ്മകളിൽ ഒരു നോമ്പുകാലമുണ്ട്. മാളികപ്പുരയുടെ പടിഞ്ഞാറെ ജനലരികിൽ നിന്ന് ചുവപ്പു പടർന്ന ആകാശചരിവിലേക്ക് കണ്ണുകൾ പായിച്ച് നോക്കും. കരിനീലിച്ച മേഘങ്ങൾക്കിടയിൽ എവിടെയെങ്കിലും തേങ്ങാപ്പൂളുപോലെ ചന്ദ്രക്കല തെളിഞ്ഞിട്ടുണ്ടോ.....!
ഇല്ല... ആകാശത്തിൻ്റെ വിശാലമായ ചരിവിലെവിടെയും ചന്ദ്രക്കല കാണുന്നില്ല.
നോമ്പിനെ കുറിച്ചുള്ള ഓർമ്മകളിൽ ആദ്യമോടിയെത്തുന്നത് ആ ജനലും അകലെ തെങ്ങും തലപ്പുകൾക്കും മുകളിലായി ചുവപ്പും ചാരനിറവും കലർന്ന ആകാശമാണ്.
താഴെ വിശാലമായ ഇളതിണ്ണയിൽ കൂട്ടുകുടുംബക്കാർ ഒത്തുകൂടിയിട്ടുണ്ട്. നോമ്പ് തുടങ്ങുന്നത് നാളെയാണോ, അതോ മറ്റന്നാളാണോ എന്നുള്ള ആകാംക്ഷ നിറഞ്ഞ മുഖങ്ങളാണ് പലതും.
