സന്ന്യാസത്തിന്റെ പതിവ് വഴികളിൽനിന്ന് വേറിട്ടാണ് സ്വാമി അഗ്‌നിവേശ് ചലിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അടുത്തിടെ ഹിന്ദുത്വവാദികളുടെ ആൾക്കൂട്ട ആക്രമണത്തിന് അദ്ദേഹം വിധേയനായതും. ഫാഷിസത്തിനെതിരേ, മനുഷ്യാവകാശത്തിനും പൗരാവകാശത്തിനുമൊപ്പം നിലകൊള്ളുന്നു എന്നതുതന്നെയാണ് അദ്ദേഹത്തെ അധികാരത്തിന്റെ കണ്ണിൽ ശത്രുവാക്കിയത്.
ആര്യസമാജം നേതാവായ അഗ്‌നിവേശ് ജനകീയ സമരങ്ങളുടെ പ്രക്ഷുബ്ധതയിലൂടെയാണ് കടന്നുവന്നത്. യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിൽ 1939 സെപ്റ്റംബർ 21 ന് ജനനം. 50 കളുടെ ഒടുവിൽ വിദ്യാർത്ഥിയായി കൽക്കത്തയിലേക്ക് കുടിയേറി. മാനേജ്‌മെന്റ്, നിയമപഠനത്തിന് ശേഷം സെന്റ് സേവ്യേഴ്‌സ് കോളജിൽ ആധുനിക ബിസിനസ് തന്ത്ര അധ്യാപകൻ, കൽക്കത്ത കോടതിയിൽ അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970-ൽ 27-ാം വയസ്സിൽ സന്ന്യാസ വേഷം സ്വീകരിച്ചു, റോഹ്ടകിലെ വേദിയിൽ ആര്യസഭ എന്ന പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനവും അഗ്‌നിവേശ് നടത്തി. അടുത്തവർഷം നിയമസഭാ സാമാജികനായി വിജയിച്ചു (1979-82). മുഖ്യമന്ത്രി ഭജൻലാലിന്റെ പോലീസ് നിരായുധരായ ജനക്കൂട്ടത്തിനു നേരേ നിറയൊഴിച്ച് 12 പേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിപദം (1979) വലിച്ചെറിഞ്ഞു. ജയപ്രകാശിന്റെ അഭ്യർത്ഥന മാനിച്ച് ആര്യസഭയെ ജനതാപാർട്ടിയിൽ ലയിപ്പിച്ചു. രണ്ടുതവണ മാഫിയാ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മണ്ഡൽ കമ്മിഷൻ നാളിൽ വി.പി.സിങ്ങിനൊപ്പം രംഗത്തെത്തിയിരുന്നു. 1981-ൽ അടിമത്തൊഴിലാളികളുടെ മോചനത്തിനായി ബന്ധുവ മുക്തി മോർച്ച (ബി.എൽ.എഫ്) അഗ്‌നിവേശ് രൂപീകരിച്ചു. 90-ൽ അടിമത്ത വിരുദ്ധ പ്രവർത്തനത്തിനുള്ള സാർവദേശീയ ബഹുമതി, 94 ൽ അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ്, 2006-ൽ എം.എ.തോമസ് ദേശിയ മനുഷ്യാവകാശ അവാർഡ്, നോബൽ സമ്മാനത്തിന് ബദൽ എന്നു പരിഗണിക്കപ്പെടുന്ന റൈറ്റ് ലിവ്‌ലി ഹുഡ് തുടങ്ങിയതുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽസ്വാമി അഗ്‌നിവേശ് എത്തിയിരുന്നു. അഭിനേതാവ് പത്മപ്രിയയുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി; 'ഞാൻ ഹിന്ദുവല്ല'. സംഭാഷണത്തിന്റെ പൂർണ രൂപം:
