മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും നാലോ എട്ടോ വരികളായി സൂക്ഷ്മവൽക്കരിച്ച് എഴുതിയ എണ്ണൂറോളം കവിതകൾ കുരീപ്പുഴ ശ്രീകുമാർ പൂർത്തിയാക്കിയിരിക്കുന്നു. അത്തരമൊരു 'അനിവാര്യത'യിലേക്കു നയിച്ച കാരണങ്ങൾ ഈ അഭിമുഖസംഭാഷണത്തിൽ വ്യക്തമാക്കുകയാണ്.
ടി.ആർ. ഷിബു: മഹാഭാരതം ഒരു പാഠം അല്ല അത് പാരമ്പര്യമാണ് എന്ന് എ.കെ. രാമാനുജൻ പറയുമ്പോൾ അത് കാവ്യം ചരിത്രം പുരാണം, ഇതിഹാസം എന്നൊക്കെയും വ്യാഖ്യാനിക്കപ്പെടുന്നു. യഥാർത്ഥത്തിൽ മഹാഭാരതം എന്താണ്?
കുരീപ്പുഴ ശ്രീകുമാർ: കവി മഹാഭാരതത്തെ നമുക്ക് ഹിമാലയത്തോട് ഉപമിക്കാൻ സാധിക്കില്ല. ഹിമാലയം ഒരു കഥാപാത്രമാണ്. സമുദ്രത്തോടും ഉപമിക്കാൻ സാധിക്കില്ല. കടലോനും കഥാപാത്രമാണ്. കഥകളുടെ കാവ്യപ്രപഞ്ചം ആണ് മഹാഭാരതം
ഏതിനും അതിൽ ഒരു ഇടം ഉണ്ട്. സ്‌നേഹത്തിനും ശത്രുതക്കും, ഭക്തിക്കും വിഭക്തിക്കും, വിശ്വാസത്തിനും അവിശ്വാസത്തിനും അയുക്തിക്കും ചാർവാകദർശനത്തിനും ഇടമുണ്ട്. യുദ്ധത്തിനും യുദ്ധവിരുദ്ധ ചിന്തയ്ക്കും ഇടമുണ്ട് ബലാൽസംഗം, അഗമ്യഗമനം, ബഹുഭാര്യത്വം, ബഹുഭർതൃത്വം, ഏകപത്‌നി വ്രതം, ശവഭോഗം, ഏക ഭർതൃവ്രതം എല്ലാമുണ്ട്.
