തന്‍റെ എഴുത്തിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും കവിയും ട്രാൻസ്‍ജെൻഡർ ആക്ടിവിസ്റ്റുമായ വിജയരാജമല്ലിക സംസാരിക്കുന്നു. അശ്വനി എ.പി. തയാറാക്കിയ അഭിമുഖം.
വിജയരാജമല്ലിക എന്ന കവിയുടെ ജീവിതവും രാഷ്ട്രീയവുമാണ് കവിതകളിൽ ഉടനീളം കാണാൻ കഴിയുന്നത്. ഇതുവരെയുള്ള എഴുത്തുജീവിതത്തെ ഒരു കവി എന്ന നിലയിൽ എങ്ങനെയാണ് നോക്കി കാണുന്നത്?
എന്റെ എഴുത്തുജീവിതത്തെ ഞാൻ ഒരിക്കലും “സാഹിത്യജീവിതം” എന്ന ഒറ്റവാക്കിൽ ഒതുക്കി കണ്ടിട്ടില്ല. അത് ജീവിച്ചുനിൽപ്പിന്റെ രേഖകളാണ്. എന്റെ ശരീരം, എന്റെ ജൻഡർ, എന്റെ അതിജീവനങ്ങൾ, എന്റെ പ്രതീക്ഷകൾ, എന്റെ ചെറുത്തുനിൽപ്പുകൾ… ഇവയെല്ലാം ചേർന്നാണ് എന്റെ കവിതകൾ രൂപപ്പെട്ടത്. ഒരു കവി എന്ന നിലയിൽ ഞാൻ എന്നെ കാണുന്നത് സാക്ഷിയായിട്ടാണ്. അനുഭവങ്ങളുടെ സാക്ഷി, അനീതികളുടെ സാക്ഷി, ഭാഷയ്ക്ക് പുറത്താക്കപ്പെട്ട മനുഷ്യരുടെ സാക്ഷി. രാഷ്ട്രീയമെന്നത് എന്റെ കവിതകളിൽ കൃത്രിമമായി കയറി വന്നതല്ല; എന്റെ ജീവൻ തന്നെ രാഷ്ട്രീയമായതിനാൽ അത് കവിതയിലേക്ക് സ്വാഭാവികമായി ചോർന്നുവീണു.
