'സ്നേഹിക്കുന്ന ആരും മരിച്ചുപോകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെപ്പറ്റി..', കൂട്ടുകാരി സഫ ഷെറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വായിച്ചപ്പോള്‍ ഞാനൊരു പഴയ യാത്രയെ കുറിച്ചോര്‍ത്തു. ആലുവയില്‍ നിന്ന് പെരുമ്പാവൂര്‍ക്ക് പതിവായി ബൈക്കില്‍ പോയിരുന്ന കാലമായിരുന്നു അത്. യാത്രാമധ്യേ പലരും എന്റെ ബൈക്കിന് കൈ കാണിക്കാറുണ്ട്.
നിറയെ ബസ്സുകളുള്ള റൂട്ടായിരുന്നിട്ടും മനുഷ്യരെന്തിനാണ് മറ്റൊരാളുടെ അനുകമ്പക്കായി കൈ നീട്ടുന്നതെന്ന് ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല. പക്ഷേ ഞാനത് ആരോടും ചോദിച്ചിട്ടില്ല. പുതുതായി കാണുന്ന ഓരോ മനുഷ്യരോടും വിശേഷങ്ങള്‍ പറയാനും അവരുടെ കഥകള്‍ കേള്‍ക്കാനുമുള്ള അഗാധമായ ദാഹമായിരുന്നു അക്കാലത്തെന്നെ നയിച്ചിരുന്നത്. അങ്ങനെയൊരു യാത്രയിലാണ് ഞാന്‍ സമീറിനെ പരിചയപ്പെടുന്നത്. എന്റെ മറ്റ് ചില സഹയാത്രികരെ പോലെ സംസാരിക്കാന്‍ ഒട്ടും ഉത്സാഹിയായിരുന്നില്ല സമീര്‍. എവിടേക്കാണ് എന്ന എന്റെ ചോദ്യത്തിന് പോലും വളരെ ആയാസപ്പെട്ടാണ് അയാള്‍ മറുപടി പറഞ്ഞത്.
അതുകൊണ്ടു തന്നെ അയാളോട് സംസാരിക്കാന്‍ ഞാനും അത്ര താല്‍പര്യം കാണിച്ചില്ല. ദൂരെ എവിടെയോ ഉള്ള തൊഴിലിടത്തില്‍ നിന്ന് എത്രയും പെട്ടെന്ന് വീട്ടിലെത്താനുള്ള തിടുക്കത്തിലാണ് അയാളെന്ന് ഞാന്‍ അനുമാനിച്ചു. മഴ പെയ്യാനുള്ള സാധ്യതയുണ്ടായിരുന്നതിനാല്‍ ഞാനും അതേ തിടുക്കത്തിലായിരുന്നു. അതിനിടയില്‍ ഒരു പോലീസുകാരന്‍ ഞങ്ങളുടെ ബൈക്കിന് കൈ കാണിച്ചു. എന്റെ കുട്ടിക്കാലസങ്കല്പങ്ങളിലെ പോലീസുകാരന്റെ ഛായ തീരെ ഇല്ലാത്ത, ജീവിതത്തിന്റെ ക്ഷീണം അടിമുടി ബാധിച്ച ആ പോലീസുകാരന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. പതിവു പോലീസ് പരിശോധനകളില്‍ ആവര്‍ത്തിക്കപ്പെടാറുള്ള ചില ചോദ്യങ്ങളാണ് അയാളെന്നോട് ചോദിച്ചുകൊണ്ടിരുന്നത്. ഞാനതിന് ഓരോന്നിനും മറുപടി പറയുന്നുണ്ടായിരുന്നു.
