സർവകലാശാലയിൽ വർഷങ്ങളോളം ജീവിച്ചതിന്റെ സൗഹൃദ അടയാളങ്ങൾ പേറുന്നവരാണ് ഷൈനും മധുവും. ഈ രണ്ടു പേരുകൾ കേൾക്കാത്ത ദിനങ്ങളില്ലായിരുന്നു. എന്തെന്നാൽ സർവ്വകലാശാല രൂപം കൊണ്ട നാൾ മുതൽ ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, എം.ഫിൽ, പി.എച്ച്.ഡി... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കോഴ്സുകളിൽ, പല പല വിദ്യാർത്ഥി വേഷങ്ങളിൽ, ഏറെ വർഷങ്ങൾ അവർ ഹോസ്റ്റലുകളിൽ ജീവിച്ചു. ഇരുവരും ഒരു മുറിയിലായിരുന്നു താമസം. അധ്യാപകരേക്കാൾ, ജീവനക്കാരേക്കാൾ, സർവ്വകലാശാലയുടെ മുക്കും മൂലയും അവർക്ക് പരിചിതമായിരുന്നു. ഒരു ഇലവീണാൽ പോലും അത് ഏത് മരത്തിലേതാണെന്ന് പറയാൻ കഴിയുന്നത്രയും മണ്ണടുപ്പമുള്ളവർ.
ക്യാമ്പസിൽ അവർ പത്ത് വർഷം പൂർത്തീകരിച്ച കാലത്താണ് ഞങ്ങൾ കുറച്ചുപേർ കാലടിയിലെത്തുന്നത്. കൊയിലാണ്ടി സെന്‍ററിലെ പഠനകാലം മുതൽ തമ്മിലറിയാവുന്നതിനാൽ പ്രത്യേകം പരിചയപ്പെടുത്തേണ്ടതായി വന്നില്ല. ഹോസ്റ്റലിൽ താമസമാക്കിയതോടെ ഇരുവരുമായി നല്ല സൗഹൃദമായി. ഓരോ ദിവസങ്ങളും ചിരിയുടെയും ആഹ്ലാദത്തിന്റെയും തമാശയുടെയും വസന്തനേരങ്ങളാക്കി അവർ മാറ്റി. അതിൽ ചിലത് മാത്രം കുറിക്കുന്നു...
സോഷ്യോളജി വിഭാഗം മേധാവിയായ ദിലീപ് സാറിൻ്റെയും ലൈബ്രറി സ്റ്റാഫായ മനോജേട്ടൻ്റെയും നേതൃത്വത്തിൽ മൂന്ന് ദിവസത്തെ നേച്ചർ ക്യാമ്പ് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വെച്ച് നടക്കുകയാണ്. എം.എസ്.ഡബ്ല്യുവിന് പഠിക്കുന്നവരാണ് ക്യാമ്പിന് രജിസ്റ്റർ ചെയ്തവരിലേറെയും; അതിൽ പെൺകുട്ടികളാണ് കൂടുതൽ. ഷൈൻ, മധു, ലിബിൻ മാത്യു, ബിനീഷ് വൈദ്യരങ്ങാടി, രാമനാഥ്, ശ്രുതി, അങ്ങനെ ഞങ്ങൾ കുറച്ചുപേരും ഒപ്പമുണ്ട്. ബസ്സിൽ യാത്ര തുടങ്ങിയതു മുതൽ ഷൈൻ നേതൃത്വം ഏറ്റെടുത്ത് പെൺകുട്ടികളെ ഓരോരുത്തരെയായി ഉപദേശിക്കാൻ തുടങ്ങി-
