ഭക്ഷണത്തെ രുചിയുള്ളതാക്കുന്നത് വിശപ്പാണല്ലോ? വിശക്കുന്നവർ വയറ് കൊണ്ട് ചിന്തിക്കുന്നു എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. നാവിന്റെ രസായനവും വയറിന്റെ രസതന്ത്രവും രണ്ടും രണ്ടാണ്. കഴിക്കാനായി ജീവിക്കുന്നതിലും ജീവിക്കാനായി കഴിക്കുന്നതിലും വ്യത്യാസമുണ്ട്. പരിശേഷിക്കാനും പരീക്ഷിക്കാനും സ്വയമാനന്ദിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഭക്ഷണം കഴിക്കുന്നവരുണ്ട്. അന്നവും ബ്രഹ്മവും അമ്മയൊറ്റപ്പാത്രത്തിൽ വിളമ്പിയ കഥ അച്ഛന്റെ കവിതയിൽ മുൻപ് വായിച്ചിട്ടുണ്ട്. സംസ്കാരത്തോടും രാഷ്ട്രീയത്തോടും കാലാവസ്ഥയോടും ചേർന്നുനിൽക്കുന്ന തനത് വിഭവങ്ങളാണ് ഓരോരോ രാജ്യത്തിന്റെയും പാചകപ്പുരയിൽ വേവാറുള്ളത്. ഒരു ജനതയുടെ ചരിത്രം അവരുടെ കുശിനിപ്പുരയിലാണ് നിശ്ശബ്ദമായി തിളക്കുന്നത്. ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം എന്നതു മാത്രമാണ് യാത്രയുടെ സൂത്രവാക്യം.
തീറ്റിപ്രിയയല്ലാത്തതിനാൽ എവിടെ ചെന്നാലും 'വായുഭക്ഷിച്ചു' ജീവിക്കാമെന്ന ഉശിരെനിക്കുണ്ട്. അമിതമായ കൊതി ഒരിക്കലും ഭക്ഷണത്തോട് തോന്നാത്തതിനാൽ ജോലിസ്ഥലത്തെ തീന്മേശയിലും പൊതുവിടങ്ങളിലെ ഭക്ഷ്യമേളകളിലും ഞാൻ ഏകാകിയാണ്! വിശപ്പ് വ്യക്തിപരമാണെങ്കിലും വിരുന്നുകൂടൽ സാമൂഹികമായ പരുവപ്പെടലിന്റെ കുറുക്കുവഴിയാണല്ലോ? ഒരുപാടു കഴിച്ചില്ലെങ്കിലും പങ്കുകൊള്ളുക എന്നതാണ് ഒരു മര്യാദ. വീട്ടിലെ ഊണുമുറി എനിക്കു സർവ്വസ്വാതന്ത്ര്യമുള്ള ഒരു തുരുത്താണ്. അവിടെത്തെ നീളൻ ഊണുമേശ നിമിഷനേരംകൊണ്ട് എഴുത്തുമേശയാക്കുന്ന വിദ്യവശമുള്ള മന്ത്രവാദിനിയാണ് ഞാൻ. ജീവിക്കാനാവശ്യമുള്ളത് പെട്ടെന്ന് പാകം ചെയ്തു പുറത്തുകടക്കേണ്ടയിടമാണ് അടുക്കള എന്നെപ്പോഴും തോന്നിയിട്ടുണ്ട്. ഞാനെന്നെ ഒരിക്കലും അടുക്കളയ്ക്ക് തീറെഴുതി കൊടുക്കാനും പോകുന്നില്ല. അമ്മയുടെ കൈപ്പുണ്യം മാത്രമാണ് അന്നും ഇന്നുമൊരു ബലഹീനത. എന്നാൽ ഭർത്താവും കുഞ്ഞും എന്നെപ്പോലെയല്ല. അവർ നല്ലയസ്സൽ ഭക്ഷണക്കൊതിയന്മാരാണ്. യാത്രകളിൽ ഓരോരോ പുതിയ രുചികൾ കണ്ടെത്താനും ആസ്വദിച്ച് കഴിക്കാനും അവർ സദാ തല്പരരാണ്. അതിനാൽത്തന്നെ ഈ യൂറോപ്പ്യൻ യാത്ര അവരുടെ രുചി മുകുളങ്ങൾക്ക് ഉല്ലാസനേരങ്ങളായിരുന്നു. മലബാർ ദംബിരിയണിയും മധുരയിലെ മീൻകൊളമ്പും കോയമ്പത്തൂരിലെ പള്ളിപാളയം ചിക്കനും രാജസ്ഥാനിലെ മട്ടൺ കറികളും ബോംബയിലെ പാവ് ബാജിയും ഉത്തരേന്ത്യയിലെ ചാട്ട് വിഭവങ്ങളും ആലൂ പറാത്തയും തെക്കൻ കേരളത്തിലെ തനിനാടൻ സദ്യയും മണിപ്പൂരിലെ ചാംതുങ്ങും ഭർത്താവിന്റെ വയനാട് വീട്ടിലെ സ്പെഷ്യൽ പിടിയും കോഴിയും എന്തിനേറെ പറയുന്നു സ്റ്റാർബക്‌സും ബാർബിക്യൂ നേഷനും കഫെ കോഫി ഡേയും ഡോമിനോസും തിരിച്ചു കടിക്കാത്ത എന്തിനെയും ഏതിനെയും ഒന്ന് തൊട്ട് നാവിൽ വെച്ച് അവരിരുവരും സ്വാദുനോക്കാറുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങൾ അവർക്കായി കാത്തുവെച്ചു വിഭവസമൃദ്ധിക്ക് അസുലഭമായാ സുരുചിയുണ്ട്.
ജർമ്മൻ ഭക്ഷണസംസ്കാരത്തിനു 2000 വർഷത്തിലേറെ പഴക്കം കണക്കാകാം. റോമൻ ചരിത്രകാരനായ Tacitus തന്റെ Germania (ക്രി.വ. 98)യിൽ ജർമ്മാനിക് ഗോത്രങ്ങളുടെ ഭക്ഷണശൈലിയെ കുറിച്ച് എഴുതുന്നുണ്ട്. ധാന്യങ്ങൾ, വേട്ടമൃഗങ്ങൾ, പാൽഉൽപ്പന്നങ്ങൾ എന്നിവയന്നേ മനുഷ്യർ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. മഠങ്ങളും കൃഷിയും വളർന്നപ്പോൾ റൈ (rye), ഗോതമ്പ്, കാബേജ്, പന്നിയിറച്ചിയെന്നിവ പ്രാധാന്യം നേടി. Sauerkraut പോലുള്ള മാവ് പുളിപ്പിക്കൽ രീതികൾ ശീതകാല പാചകസാധ്യതകളായി രൂപപ്പെട്ടു. ഭക്ഷണം സ്വാഭാവികമായും കാലാവസ്ഥയോട് ചേർന്ന ഒരു ജീവിതരീതിയായി രൂപപ്പെട്ടു. ജർമനിയിൽ മാത്രമല്ല ലോകമെമ്പാടും അതങ്ങനെയാണ്. ജർമ്മൻ ഭക്ഷണത്തെകുറിച്ച് സംസാരിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് സാധാരണ “സോസേജ്” എന്ന പൊതുവായ ചിത്രം മാത്രമല്ല, മറിച്ച് Bratwurst, Weisswurst, Sauerkraut, Pumpernickel പോലുള്ള പ്രാദേശികഭോജനങ്ങളാണ്. ബവേറിയയിൽ (Bavaria) ലഭിക്കുന്ന Weisswurst രാവിലെ മാത്രം കഴിക്കേണ്ട ഒരു ഒരിനം പലഹാരമാണ്. ഭക്ഷണവും സമയവും കഴിക്കേണ്ട രീതിയും ആ മണ്ണിനോടും മനസ്സിനോടും ചേർന്നുനിൽക്കുന്നു. ദീർഘമായ ശീതകാലം, മഞ്ഞ്, തണുത്ത കാറ്റ് ഇവയെയൊക്കെയും അതിജീവിക്കാൻ ശരീരത്തിന് ഊർജം നൽകുന്ന ഭക്ഷണം ആവശ്യമാണ് ഈ രാജ്യങ്ങളിൽ. അതുകൊണ്ടാണ് ഉരുളക്കിഴങ്ങ്, ഗോതമ്പ്, റൈ, കാബേജ്, മാംസം എന്നിവ മുഖ്യഘടകങ്ങളായി മാറിയത്. ഭക്ഷണസംഭരണത്തിന്റെ രാഷ്ട്രീയ പരിച്ഛേദമാണ് ഫെർമെന്റെഷൻ പോലും!
