സജിതയും അജിതയും
നാല്‍പ്പത്തിരണ്ട് സിമന്റ് പടവുകള്‍ കയറി വേണം എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിലെത്താന്‍. വീടിന്റെ പൂമുഖത്ത് നിന്ന് താഴേക്ക് നോക്കിയാല്‍ വിശാലമായ നെല്‍പ്പാടങ്ങളാണ്; അതിനപ്പുറത്ത് പച്ചവിരിപ്പിട്ട തേയിലക്കാടുകളും.
പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍പാതയിലൂടെ ഇരുട്ടിന്റെ കനത്ത പാളികള്‍ വകഞ്ഞുമാറ്റി കുതിച്ചുവരുന്ന ജീപ്പുകളിലൊന്നില്‍ പല്ലിറുമ്മി, കത്തിക്ക് മൂര്‍ച്ച കൂട്ടിയിരിക്കുന്ന നക്സലൈറ്റ് അജിതയുണ്ടാകും എന്നു പറഞ്ഞു പേടിപ്പിച്ചത് അയല്‍ക്കാരനായ ചീനുവാണ്; പത്തില്‍ പഠിക്കുന്ന ശ്രീനിവാസന്‍.
അച്ഛന്‍ വരാന്‍ വൈകുന്ന രാത്രികളില്‍ ഉമ്മറത്തെ ജനല്‍പ്പാളി ഒച്ചയുണ്ടാക്കാതെ തുറന്ന് പുറത്തെ നിഴല്‍ക്കൂട്ടത്തിലെങ്ങോ ഒളിച്ചിരിക്കുന്ന അജിതയെ പേടിയോടെ തിരയും ആറാം ക്ലാസുകാരന്റെ കണ്ണുകള്‍. പത്രങ്ങളില്‍ വായിച്ചറിഞ്ഞ അജിതയ്ക്കും, ചീനു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അനശ്വരയാക്കിയ അജിതയ്ക്കും പേടിപ്പെടുത്തുന്ന രൂപഭാവങ്ങളായിരുന്നു; പരുക്കന്‍ ശബ്ദവും. ജന്മിമാരെയും തോട്ടമുടമകളെയുമൊക്കെയാണ് നക്സലൈറ്റുകള്‍ തിരഞ്ഞുപിടിച്ചു വകവരുത്തുക എന്നാണ് കേള്‍വി. തല വെട്ടിയെടുത്ത് ഉമ്മറത്ത് കൊണ്ടുവെക്കാനും മടിക്കില്ലത്രേ അവര്‍.
