പ്രധാനറോഡിൽ വണ്ടിയിറങ്ങിയ രഘുനന്ദന്റെ തുടർയാത്ര ഒരു ഒറ്റയടിപ്പാതയിലൂടെയായിരുന്നു. ധാരാളം പൂക്കളുള്ള മരച്ചില്ലകളുടെ അടിയിലായിരുന്നു ആ മൺവഴി. പുല്ലുകൾ ഇരുവശത്തുനിന്നും വീണുകിടക്കുന്ന പാതയിലേക്കു വാടിക്കൊഴിഞ്ഞ പൂക്കൾ ധാരാളം വീണിട്ടുണ്ടായിരുന്നു. അയാൾ തിടുക്കത്തിൽ കാലുകൾ വെച്ചു. മുന്നിലേക്കു പോകുംതോറും വീതി കുറഞ്ഞുവരുന്നു. ചില്ലകൾ പരസ്പരം കൊരുത്തുപിടിച്ചിരിക്കുന്ന പലതരം മരങ്ങളെ കാണാം ചുറ്റിലും. ആകാശത്തിലെമ്പാടുനിന്നും പക്ഷികൾ ചിലയ്ക്കുന്ന ശബ്ദം കേൾക്കാം. അവയിലെല്ലാം പക്ഷികൾ ചേക്കേറിക്കഴിഞ്ഞു. പക്ഷേ, കേട്ടു നിൽക്കാൻ സമയമില്ല. ഇരുട്ടുവീണുതുടങ്ങി.
തിടുക്കത്തിൽ അയാൾ നടപ്പ് തുടർന്നു. അധികം വൈകിയില്ല. താൻ ലക്ഷ്യത്തിലെത്തി എന്നയാൾക്കു തോന്നി. കൺമുൻപിൽ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ. വെള്ളപ്പരപ്പിൽ പരന്നുകിടക്കുന്ന നിലാവ്. ഉറപ്പാണ്, ആഴത്തിൽ എവിടെയോ ഒളിച്ചിട്ടുണ്ടാകണം ചന്ദ്രബിംബം.
“ആഹാ... ഇതു തന്നെ പറ്റിയസ്ഥലം. ഇതിലും നല്ലൊരു സ്ഥലം ഭൂമിയിൽ വേറെയെങ്ങും ഉണ്ടാകില്ല...”
