“നിഷ്പക്ഷത പറക്കാനറയ്ക്കുന്ന ഒരു പക്ഷിയാണെങ്കിൽ ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല”
അടിയന്തരാവസ്ഥക്കാലത്തെ അമിതാധികാരവാഴ്ചയ്ക്കെതിരേ ഉയർന്ന ഇന്ത്യൻ കാവ്യശബ്ദങ്ങൾ സ്വരുക്കൂട്ടി 1983–ൽ ജോൺ ഒലിവർ പെറി ഒരു സഞ്ചിതപുസ്തകം ഇംഗ്ലിഷിൽ തയ്യാർ ചെയ്തപ്പോൾ (Voices of Emergency: An All India Anthology of Protest Poetry of the 1975-77 Emergency) അതിന് ആമുഖപഠനമെഴുതാൻ നിയുക്തനായത് മലയാളികൂടിയായ ഡോ. കെ. അയ്യപ്പപ്പണിക്കരായിരുന്നു. ‘കാവ്യശാസ്ത്രവും രാഷ്ട്രീയവും’ (Poetics and Politics) എന്ന ശീർഷകത്തിലെഴുതപ്പെട്ട ആ ലേഖനത്തിൽ സർഗാത്മകതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്രതി അയ്യപ്പപ്പണിക്കർ ചില സൂക്ഷ്മനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്ക് എന്തെങ്കിലും ഗുണഫലമുണ്ടായതായി നമുക്ക് വാദിക്കാമെങ്കിൽ, അത് ‘രാഷ്ട്രീയവും സർഗാത്മകതയും തമ്മിലുള്ള മുൻകാലവിചാരങ്ങളിൽനിന്നു ഭിന്നമായ ഒരു പുതിയ കാവ്യശാസ്ത്രം പ്രാബല്യത്തിലെത്തി എന്നതു മാത്രമായിരിക്കു’മെന്ന് അയ്യപ്പപ്പണിക്കർ അവിടെ നിരീക്ഷിക്കുന്നു. ഒരർഥത്തിൽ സാഹിത്യരചന സ്വയമേവ രാഷ്ട്രീയപ്രവർത്തനമായി മാറുന്ന പ്രക്രിയയായി ഈ പുതുകാവ്യശാസ്ത്രത്തെ മനസ്സിലാക്കാം. ‘എഴുത്തോ നിന്റെ കഴുത്തോ?’ എന്ന വിഖ്യാതമായ ചോദ്യത്തിലൂടെ അടിയന്തരാവസ്ഥക്കാലത്ത് എം. ഗോവിന്ദൻ സൂചിപ്പിച്ചതും സർഗാത്മകതയുടെ ഈ രാഷ്ട്രീയവത്കരണത്തെയാണ്.
അടിയന്തരാവസ്ഥയുടെ ഭീഷണാന്തരീക്ഷത്തിലാണ് പൂർണാർഥത്തിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകങ്ങൾ മുതലെങ്കിലും എഴുത്തിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനുള്ള സംഘടിതശ്രമം മലയാളത്തിലുണ്ടാവുന്നുണ്ട്. നിലവിലുള്ള സാഹിത്യോത്പാദനരീതിയോടും സൗന്ദര്യാത്മകപ്രത്യയശാസ്ത്രത്തോടും ഉന്നയിക്കപ്പെട്ട കടുത്ത വിമർശനങ്ങളായാണ് ആ സംവാദപരിസരവും ഭാവുകത്വത്തിന്റെ പുതുക്കലുകളും അരങ്ങേറിയത്. അക്കാലത്തെ സംവാദങ്ങളിലൊന്നിലേർപ്പെട്ട് കലാകാരരെ അർച്ചകർ, പ്രവാചകർ, ഉപകാരികൾ എന്നു വേർതിരിക്കുന്നുണ്ട് കേസരി എ. ബാലകൃഷ്ണപിള്ള. കേവലലാവണ്യവാദികളാണ് അർച്ചകരെന്നും വർത്തമാനകാലത്തിൽ തലയിട്ട് സാഹിത്യം അശുദ്ധപ്പെടുത്തരുതെന്ന നിലപാടാണ് അത്തരം എഴുത്തുകാരുടെ പൊതുരീതിയെന്നും അദ്ദേഹം വിമർശനമുന്നയിക്കുന്നു. ലോകത്തിനു നൽകാനുള്ള സന്ദേശത്തിൽമാത്രം മുഴുകുന്ന പ്രവാചകരും ലോകരുടെ സ്ഥിതി നന്നാക്കാൻ ഒരുമ്പെടുന്ന ഉപകാരികളുമാണ് സാഹിത്യത്തെ മുൻപോട്ടു നയിക്കുന്നത് എന്നാണ് കേസരിയുടെ പക്ഷം. ഇവരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് അർച്ചകരെപ്പോലെ ജീവിതത്തിലല്ല, ജീവിതംകൊണ്ട് എന്തുചെയ്യാമെന്നുള്ളതിലാകുന്നു. അർച്ചകരും ഉപകാരികളും തമ്മിലുള്ള ഭിന്നത സാഹിത്യം ഉള്ളിടത്തോളം നിലനിൽക്കുമെന്നു ചൂണ്ടിക്കാട്ടുന്ന കേസരി സാമൂഹികമായ പരിവർത്തനഘട്ടത്തിൽ പ്രമുഖസ്ഥാനം നൽകേണ്ടത് ‘ഉപകാരികൾ’ക്കാണ് എന്ന വാദം കൂടെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഭരണകൂടവിമർശനങ്ങൾ മുച്ചൂടും അടിച്ചമർത്തപ്പെട്ട കാലത്ത് നിർഭയം എഴുതപ്പെട്ട ‘ഉപകാരീസാഹിത്യരചന’കളുടെ സമാഹാരമായ ഈ പുസ്തകം, ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള കേസരിയുടെ നിരീക്ഷണത്തിൽനിന്ന് ആരംഭിക്കുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.
