''ഞാൻ ഒരിക്കൽ ഇവളോട് ചോദിച്ചു, ഞാൻ ഒരാണായിരുന്നുവെങ്കിൽ നമുക്ക് കല്യാണംകഴിക്കാമായിരുന്നില്ലേ എന്ന്. നമ്മുടേത് ഒരു മുസ്‌ലിംഫാമിലികൂടിയാണല്ലോ… അതുകൊണ്ട് മതവും കുഴപ്പമില്ല'' (2022 ജൂൺ).
സ്വവർഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും പ്രായപൂർത്തിയായ രണ്ട് വ്യക്തികളായതിനാൽ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ജിവിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കേരള ഹൈകോടതി നിർദ്ദേശിച്ചു. തുടർന്ന് അവർ രണ്ടുപേരും മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിനിടയിൽ ആദിലനസ്‌റിൻ പറഞ്ഞ കാര്യമാണ് മുകളിൽ കൊടുത്തത്.ഒരുപക്ഷെ സാമൂഹിക അധീശ്വത്വം സ്ഥാപിച്ചെടുത്ത ആൺ പെൺ ഭിന്നലൈംഗികതയിലേക്ക് കടന്നാലുള്ള സുരക്ഷിതത്വവും സാമൂഹിക അംഗീകാരവുമായിരിക്കും ഇങ്ങിനെ ചിന്തിക്കാൻ അവരറിയാതെതന്നെ അവരെ പ്രേരിപ്പിച്ചഘടകം. അത് സ്വാഭാവികവുമാണ്. ഇതേ വാക്കുകളായിരുന്നു 35 വർഷം മുമ്പ് മാധവിക്കുട്ടിയിൽ നമ്മൾ വായിച്ചത്.
''ഷീല, നീ ഒരാൺകുട്ടിയായിരുന്നുവെങ്കിൽ നിനക്ക് എന്നെ സ്‌നേഹിച്ചു തുടങ്ങാമായിരുന്നു. എന്റെ അച്ഛൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ നിന്റെ ഗുരുപുത്രിയാണ്. ഗുരുപുത്രിമാരെ സ്‌നേഹിച്ച രാജകുമാരന്മാരെപറ്റി നീ കേട്ടിട്ടില്ലേ? നിയെന്തുകൊണ്ട് ഒരാണായി ജനിച്ചില്ല?'' ഇത് 1988-ൽ മാധവിക്കുട്ടി എഴുതിയ 'ചന്ദനമരങ്ങളി'ലെ സ്വവർഗാനുരാഗികളായ ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള സംഭാഷണമാണ്.
