മനുഷ്യന്റെ ആയുസ്സ് കൂടുകയാണ്. വൈദ്യശാസ്ത്രം വളർന്നാൽ രോഗങ്ങളും മരണവും ഇല്ലാതാവും. ആയുസ്സ് കൂടും. അതെത്ര കൂടാം എന്നതിനെക്കുറിച്ച് ചില പ്രവചനങ്ങൾ വൈദ്യശാസ്ത്രലേഖനങ്ങളിൽ വായിച്ചിട്ടുണ്ട്. ശരാശരി മനുഷ്യായുസ്സ് വെറും 25 ആയിരുന്ന കാലം അതിവിദൂരഭൂതകാലത്തൊന്നുമല്ല. 1960-ൽ ജനിച്ചവരുടെ ആയുസ്സ് ശരാശരി 52.5 ആയിരുന്നു. 2019-ൽ ജനിച്ചവരുടേത് 85 വരെ ഉയരും. അതിനുംശേഷം, രോഗം പിടിപെട്ട് ആരും മരിക്കാത്ത അവസ്ഥ കൈവരിക്കുമെന്നും മനുഷ്യായുസ്സ് നൂറിനുമേൽ കടക്കുമെന്നും വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ഉണ്ടായി. കൊറോണയുടെ വരവിനുശേഷം ഈ പ്രവചനങ്ങൾ നിലനിൽക്കുമോ എന്നാർക്കും പറയാനാവില്ല. എല്ലാം കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു.
മനുഷ്യന്റെ ഓവർസ്പീഡിലുള്ള പാച്ചിലിനു കൊറോണപോലുള്ള സഡൺ ബ്രേക്കുകൾ വരുമ്പോൾ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു മേഖലയുടെയും ഭാവിയെക്കുറിച്ച് ഒന്നും പ്രവചിക്കാനാവില്ല എന്നു വരുന്നു. സങ്കല്പങ്ങളും പ്രതീക്ഷകളും പ്രവചനങ്ങളും നിരർത്ഥകമാകും. സോപ്പുവെള്ളം തട്ടിയാൽ ചത്തുപോകുന്ന ഒരു സൂക്ഷ്മജീവി മനുഷ്യവംശത്തിനുതന്നെ ഭീഷണിയായി വരുമെന്ന് ആരും കരുതിയിരുന്നില്ല. ഈ മഹാമാരി പിടിച്ചുകുലുക്കാതെ പോകുന്ന ഒരു മേഖലയുമില്ല. ഒരു മേഖലയും കൊറോണയ്ക്കുശേഷം--അങ്ങനെയൊരു നാളുണ്ടാവട്ടെ--ഇന്നത്തെപ്പോലെയാവില്ല എന്നുറപ്പിക്കാം.
വർക്ക് ഫ്രം ഹോം രോഗം
