1.
പക്ഷേ, നാലഞ്ച് കൊല്ലം മുമ്പൊരു മീനത്തില്‍, വര്‍ഷങ്ങളായി കുംഭത്തില്‍ ആരംഭിച്ച് മീനത്തിലെ തിരുവാതിരയാറാട്ട് കഴിയും വരെ മുറിക്കാത്ത വ്രതം ഹൃദീഷ് മുറിച്ചു. ആറാട്ടുരാത്രി ജീവിതത്തിലാദ്യമായി ബാധിച്ച ഒറ്റപ്പെടലിന്റെ പുകച്ചിലില്‍ ഹൃദീഷ് എന്നെ വിളിച്ചു. ഇരുപത്തിമൂന്നാം നമ്പര്‍ കരയോഗക്കാരികളുടെ കൊട്ടിനും പാട്ടിനും ഇടയില്‍ അവന്‍ തൊണ്ടകീറി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. പിന്നെ വന്ന മെസേജുപ്രകാരം കരുവേലില്‍ അവറാന്റെ ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ അവന്‍ എന്നെ കാത്തിരുന്നു.
''ഉടനെന്തേലും ചെയ്യണം... ഇല്ലേലത് എനിക്ക് വലിയ ക്ഷീണമാവും...'' കണ്ടപാടേ നെറ്റിയിലെ വിയര്‍പ്പ് ചൂണ്ടുവിരല്‍കൊണ്ട് വടിച്ച് നിലംനനച്ച് ഹൃദീഷ് വിവശനായി. കാര്യമെന്താണെന്ന് ചോദിക്കാനുള്ള സാവകാശം അവനൊട്ട് തന്നതുമില്ല.
''കറ്റയേന്തിന് ഉടുക്കാനുള്ള താറും പൊതിഞ്ഞെടുത്ത് അന്തിക്കൂരാപ്പുനേരത്ത് വീട്ടില്‍ നിന്നിറങ്ങിയതാണ് ഞാന്‍. അമ്പലത്തിലേക്കുള്ള വഴിയില്‍ രണ്ടാം വളവില്‍ പോസ്റ്റിലെ ലൈറ്റ് കത്തി, വെളിച്ചം മുഖത്തടിച്ചപ്പോള്‍ ഹൃദ്യയെ ഓര്‍മ്മവന്നു. ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ എട്ടാം ഉത്സവത്തിന് കരോക്കെ ഗാനമേള കേള്‍ക്കാന്‍ പോയതിന്റെ ക്ഷീണമാണെന്നും പറഞ്ഞ് അവള്‍ ഫോണ്‍വെക്കാന്‍ തിടുക്കപ്പെട്ടു. തെന്മലയില്‍ വച്ചെടുത്ത സെല്‍ഫി അയച്ചുതന്നിട്ട് ഉറങ്ങിക്കോളാന്‍ ഞാനന്നേരം അവളോട് പറഞ്ഞു. അയക്കാമെന്നു പറഞ്ഞതല്ലാതെ അവളൊട്ടതയച്ചതുമില്ല തിരിച്ചൊന്ന് വിളിച്ചതുമില്ല. അവളെ വിളിക്കാന്‍ ഞാന്‍ തോട്ടുവക്കത്തെ കലുങ്കിലിരുന്നു. ഇരുട്ടാണ്. ഫോണില്‍ അവളുടെ പേരില്‍ വിരല്‍ തൊടും മുമ്പ് വിളിവന്നു. ഹൃദ്യ പണ്ടേ അങ്ങനെയാണ്. ഞാനൊന്ന് ചൂടുപിടിക്കുമ്പോഴേക്കും അവളങ്ങ് പെയ്യും...''
