1
കടുംനിറമുള്ള പൂമരങ്ങൾ മാത്രം വേനലിനെ സഹിഷ്ണുതയോടെ സ്വീകരിച്ചപ്പോൾ ചെറിയ ചെടികളും പുല്ലും വള്ളികളും മനംമടുത്ത് ഉണക്കം തട്ടി. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പൂക്കൾക്ക് കൂടുതൽ നിറം തോന്നിച്ചു. മരങ്ങളിലെ പൂക്കൾക്ക് മാത്രമേ ആ ഗരിമ കിട്ടിയുള്ളൂ. ചെറിയ ചെടികൾക്കും അവയുടെ പൂക്കൾക്കും ആകാശം ഇനിയും എത്താദൂരത്താണല്ലോ.
നിത്യയ്ക്ക് കണ്ണ് പുകയുന്നുണ്ടായിരുന്നു. ഒരിലപോലും അനക്കില്ല എന്ന് കാറ്റിന് വാശിയുള്ളത് പോലെ. ആ വാശി ഇടയ്ക്ക് മറന്നുപോകുമ്പോൾ തണുപ്പിനെ ഒരുതരത്തിലും കൂടെക്കൊണ്ടുവരില്ല എന്ന മറ്റൊരു വാശി. ചൂടുകാറ്റ് വീശുന്ന പാർക്കിൽ വലിയ ഒരു മഞ്ചാടിമരത്തിൻ്റെ താഴെ ഇരിക്കുമ്പോൾ തൻ്റെ ശരീരത്തിൽ എവിടെയോ തീ പിടിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി.
വിയർത്ത തള്ളവിരൽ ഉടുപ്പിൽ അമർത്തിത്തുടച്ച് അവൾ ഫോണിൻ്റെ ലോക്ക് തുറന്നു. രമ്യയുടെ മെസ്സേജ് ഒന്നുകൂടി എടുത്തു വായിച്ചു. പറഞ്ഞ തീയതി ഇന്ന് തന്നെയാണ്. പറഞ്ഞ സമയം കഴിഞ്ഞിട്ട് ഒരു മണിക്കൂറായി. അങ്ങോട്ട് വിളിക്കരുത് എന്ന് രമ്യ വിലക്കിയിട്ടുണ്ട്. അത് വലിയ സമാധാനക്കേട് ഉണ്ടാക്കുമത്രേ. മനുഷ്യരുടെ സമാധാനത്തിന് കാരണമാവാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ സമാധാനക്കേട് ആവരുത് എന്ന് നിർബന്ധമുണ്ട് നിത്യയ്ക്ക്.
