ഇന്നെന്തായാലും ആശിഷുമായുള്ള റിലേഷൻഷിപ്പ് ബ്രേക്കപ്പ് ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് തേജേസ്വിനി വീട്ടിൽ നിന്നിറിങ്ങിയത്.
അല്ലെങ്കിലും ഇതിലിത്ര തലപുകക്കാനായി മാത്രം എന്തിരിക്കുന്നു? അത്ര തീവ്രാനുരാഗം ഒന്നുമായിരുന്നില്ലലോ? ഒരു തരം സിറ്റുവേഷൻഷിപ്പ് മാത്രമായിരുന്നില്ലേ തങ്ങൾക്കിടയിൽ? ഇടുങ്ങിയ തെരുവുകളിലൂടെ ഓട്ടോറിക്ഷയിൽ കടൽത്തീരത്തേക്ക് നീങ്ങുമ്പോഴും തന്റെ ആശയക്കുഴപ്പങ്ങളുടെ കടുംകെട്ടുകളഴിക്കുകയായിരുന്നു അവൾ.
ഇമോഷണലി അവോയ്ഡ്ന്റ് അറ്റാച്ച്മെന്റ് സ്റ്റൈൽ ഉള്ള ഒരാളുമായി ഒരിക്കലും തനിക്ക് ഒത്തുപോകാൻ പറ്റില്ല. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതല്ലേ? അവൻ ആളത്ര ടോക്സിക്ക് ഒന്നുമല്ല. തീരെയല്ല. പക്ഷെ തനിക്കാവശ്യം കുറച്ചുകൂടി എക്സ്പ്രെസിവ് ആയിട്ടുള്ള ഒരു കാമുകനെയാണ്. പ്രകടമാകാത്ത സ്നേഹം പിശുക്കന്റെ ക്ലാവ് പിടിച്ച നാണയശേഖരം പോലെയാണെന്ന് മാധവിക്കുട്ടിയും പറഞ്ഞിട്ടുണ്ടല്ലോ.
അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഓട്ടോ കുലുങ്ങിക്കുലുങ്ങി കടൽത്തീരത്തെത്തി. കടൽത്തീരത്തിറങ്ങി നടക്കുമ്പോൾ അവളുടെ നെഞ്ചിൽ ഒരു വിങ്ങൽ. അവരുടെ ആദ്യ കൂടിക്കാഴ്ചയും അവിടെയായിരുന്നല്ലോ.
