‘പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാലയം’എന്ന് എഴുതിയ ബോർഡ് ചുമരിൽ ഒരു വശത്തേക്ക് ചരിഞ്ഞു തൂങ്ങുന്നതും നോക്കിക്കൊണ്ടാണ് അവർ സ്കൂളിന്റെ മുറ്റത്തേക്കുള്ള ഗേറ്റ് കടന്നുവന്നത്. സുരേന്ദ്രനും മഹിജയും ഗേറ്റ് കടന്നുവരുന്നത് കണ്ടപ്പോൾതന്നെ സിമന്റുകട്ടകൾ പാകിയ മുറ്റത്തെ വാഗമരത്തണലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ അവരെ നോക്കി ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു. സുരേന്ദ്രന്റെ കൈയിൽ തൂക്കിപ്പിടിച്ചിരിക്കുകയായിരുന്ന ബേക്കറിയുടെ പേരുള്ള സഞ്ചിയിലേക്ക് നോക്കി. രണ്ടുകുട്ടികൾ ആ സഞ്ചി തൊട്ടുനോക്കി. മഹിജ സുരേന്ദ്രന്റെ കൈയിൽ നിന്നും സഞ്ചി വാങ്ങി അതിൽ നിന്ന് മിഠായി എടുത്തു കുട്ടികൾക്ക് കൊടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടികളുടെ കൂടെയുണ്ടായിരുന്ന സിസ്റ്റർ സോഫിയ പറഞ്ഞു.
"ഇപ്പോൾ കൊടുക്കേണ്ട. എല്ലാവരുടെയും കൈയിൽ അഴുക്കാണ്."
മഹിജ മനസ്സില്ലാമനസ്സോടെ മിഠായി സഞ്ചിയിലേക്ക് തിരികെയിട്ടു. സുരേന്ദ്രൻ സഞ്ചി തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും മഹിജ സമ്മതിച്ചില്ല.
