പണ്ട് നാട്ടിൽ ഹൗസ് പെയ്ന്റിങ്ങിന് പോയിരുന്ന കാലത്താണ്...
നാട്ടിൽ പണിക്ക് പോവുമ്പോഴുള്ള പൊതുവായുള്ളൊരു പ്രശ്നം, പണിയുണ്ടങ്കിൽ നിന്നു തിരിയാൻ നേരമില്ലാത്ത തരത്തിൽ പണിയായിരിക്കും. ഇല്ലങ്കിൽ ഒന്നുമില്ലാതെ വെറുതെ വീട്ടിൽ ചടച്ചിരിപ്പുമായിരിക്കും എന്നതാണ്.
ഒറ്റ ദിവസം പോലും ഒഴിവില്ലാത്ത തരത്തിൽ പണി തിരക്കുള്ള ഒരു മെയ്മാസത്തിലാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ കെയറോഫിൽ നാട്ടിൽ നിന്നും കുറച്ചകലെയായി എനിക്കൊരു വീടിന്റെ പണി കിട്ടുന്നത്. കുറച്ചു പഴക്കമുള്ള വീടാണ് കുറേകാലം ആൾ താമസമില്ലാതെ കിടന്ന് ഇപ്പോൾ അവന്റെ ബന്ധു വാങ്ങിച്ചതാണ്. കുടുംബസമേതം അറബ് നാട്ടിൽ താമസിക്കുന്ന അയാളുടെ ഭാര്യക്കും കുട്ടികൾക്കും നാട്ടിൽ സ്ഥിര താമസമാക്കാൻ വേണ്ടിയാണ് ഈ പഴയ വീട് വാങ്ങിയിരിക്കുന്നത്.
മെയിൻ റോഡിൽ നിന്നും കുറച്ചധികം ഉള്ളിലേക്ക് പോയി അധികം ആൾത്താമസമില്ലാത്ത ഒരു ഭാഗത്തായിരുന്നു വീട്. വീടിനു പിന്നിൽ ഏക്കറുക്കണക്കിന് പടർന്നു കിടക്കുന്ന ഇരുളു മൂടിയ റബർ തോട്ടമാണ്. അതിനു പിന്നിലായി പേരറിയാത്ത ഏതോ കുന്നിനു മുകളിൽ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടത്തിന്റെ മുനമ്പ് മാത്രം പുറത്തേക്ക് കാണാം. വീടിനു മുന്നിലെ മൺറോഡിനപ്പുറത്ത് ഇടതൂർന്ന് നിൽക്കുന്ന അക്കേഷ്യാമരങ്ങൾ. വെട്ടി നിരത്തിയ ഇടങ്ങളിൽ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇരുനില വീടുകൾ ഉയർന്നു വരുന്നുണ്ട്. തൊട്ടപ്പുറത്തൊക്കെ അങ്ങിങ്ങായി കാട് വെട്ടി തെളിച്ചിടങ്ങളിലെല്ലാം പുതിയ വീടുകൾക്കുള്ള പ്ളോട്ടുകൾ തരം തിരിച്ചിട്ടിട്ടുണ്ട്. നിശ്ശബ്ദമായ പരിസരത്തിന്റെ മൗനം മുറിക്കാനെന്നവണ്ണം ഇടക്കിടെ റബർ കാടിനുള്ളിൽ നിന്നു വരുന്ന മയിലുകളുടെ കൂക്കി വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കാം.
