"ഡാ, ചെക്കാ നീയെനിക്കൊരു കൈതപ്പൂവ് കൊണ്ടു തരോ...?"
സ്ക്കൂള് വിട്ടുവരുന്ന നേരത്ത് പാമ്പിൻക്കാവിനടുത്തെ ഇടവഴിയിൽ വെച്ചാണ് അവളെന്നോട് ഒരാഗ്രഹം പറയുന്നത്. സൈതാലിക്കാടെ പീടികയിൽ നിന്നും വാങ്ങിയ മധുരനാരങ്ങ പാതി മുറിച്ച് ഉപ്പും മുളകും കൂട്ടി തേച്ചത് തിന്നുകൊണ്ട് നടന്നു വരുകയായിരുന്നു ഞങ്ങൾ. പെണ്ണിന്റെ ആഗ്രഹം കേട്ടതോടെ ഞാനവളുടെ മുഖത്തേക്കൊന്നു തറപ്പിച്ചു നോക്കി.
ഇതിനു മുൻപും അവളുടെ ആഗ്രഹപ്രകാരം അരിനെല്ലിക്കയും, മാങ്ങയും, അമ്പഴങ്ങയുമൊക്കെ ഞാനവൾക്ക് കൊണ്ടു കൊടുത്തിട്ടുണ്ട്. അതിനു പകരമായി ഇപ്പോൾ തിന്നോണ്ടിരിക്കുന്ന നാരങ്ങയടക്കം മിട്ടായിയും മറ്റുമായി അവളും വാങ്ങിത്തരാറുണ്ട്. കണക്ക് പറയാൻ നിന്നാൽ നമ്മളു തോൽക്കാനാണ് സാധ്യത. എന്നാലും പഹച്ചി! ഇമ്മാതിരി ഒരാഗ്രഹം പറയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല .
"അതിപ്പൊ നിനക്ക് കൈതപ്പൂവ് തന്നെ വേണോ അതോ വല്ല ലാങ്കിപ്പൂവോ, ചെമ്പകപ്പൂവോ പനിനീർപ്പൂവോ അങ്ങനെ വല്ലതും മതിയോ?"
