ജാനകിയുടെ പശുക്കൾ പതിവില്ലാത്ത വിധം ബഹളംകൂട്ടുകയാണ്. അർദ്ധരാത്രി കഴിഞ്ഞ് പ്രത്യേക ശബ്‌ദത്തിൽ കരയുന്ന പശുക്കൾ മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ ഭയപ്പെടുത്തും.
അടുക്കളപ്പുറത്ത് ലൈറ്റ് തെളിഞ്ഞു. പശുക്കളുടെ പ്രിയപ്പെട്ട ജാനകി വരുന്നുണ്ട്. കരച്ചിലിന്റെ ശബ്ദം താണു. അടുക്കളവാതിൽ തുറന്ന് ചായ്‌പ്പിലെ സ്വിച്ചിട്ടപ്പോൾ ആലയിലെ ലൈറ്റുകൾ തെളിഞ്ഞു.. ഇപ്പോൾ ജാനകിക്ക് പശുക്കളെയും പശുക്കൾക്ക് ജാനകിയെയും കാണാം.
“എന്താടാ പതിവില്ലാതെ അസമയത്തൊരു മുരടനക്കം. ഞാനായതോണ്ടാ.. അങ്ങേരാണെങ്കിൽ രണ്ടിനും തെറിപ്പാട്ടായേനെ.”
കറുകപ്പുല്ലെടുത്ത് കൊടുത്തും നെറ്റിയിലൊക്കെ തടവിയും ജാനകി പശുക്കളെ ആശ്വസിപ്പിച്ചു. ജാനകിയുടെ സ്നേഹത്തിൽ അലിഞ്ഞുപോയ പശുക്കൾ കറുകപ്പുല്ല് ആവോളം തിന്നു.
