ഒത്ത നഗരമദ്ധ്യത്തിൽ, ശ്വാസംനിലച്ചുപോയ കോൺക്രീറ്റ് അസ്ഥികൂടത്തിന്റെ ഏഴാം നില - അതിന്റെ പരുക്കൻ വക്കിലിരുന്ന് താഴെയൊഴുകുന്ന നഗരത്തെ നോക്കുകയായിരുന്നു തമ്പിയും ഭാസിയും. മുകളിൽ മേൽക്കൂരയില്ല. ആകാശം ഒരു നീല ചതുരക്കഷ്ണമായി അവർക്കുമീതെ തൂങ്ങിക്കിടന്നു.
"അവർ തൂണുകളിൽ നമ്പറിട്ടു തുടങ്ങി" ഭാസി പറഞ്ഞു. അയാൾ തേക്കാത്ത സിമന്റുതൂണിൽ കൈപ്പത്തിയമർത്തി. അറുക്കാൻ കൊണ്ടുപോകുന്ന മൃഗത്തിന്റെ നെഞ്ചത്ത് അടയാളമിടുന്നതുപോലെ ഓരോ തൂണിലും ഓരോ അക്കങ്ങൾ.
തമ്പി മറുപടി പറഞ്ഞില്ല. തുറസ്റ്റിൽ, തുരുമ്പിച്ച കമ്പിയിൽ കുടുങ്ങിക്കിടന്ന നീല പ്ലാസ്റ്റിക്ക് കവർ കാറ്റിൽ പിടയുന്നതും നോക്കിയിരുന്നു. ഒരു പതിറ്റാണ്ടോളമായി അവരീ നിശ്ചലതയ്ക്കു കാവൽ നിൽക്കുകയാണ്.
"യന്ത്രങ്ങൾ വരുമ്പോൾ നമ്മൾ എങ്ങോട്ടു പോകും?"
