കുതിര വലിക്കുന്ന ഒരു റോളറിന്റെതുരുമ്പെടുത്ത ബാക്കിയാണ് തലശ്ശേരിക്കോട്ടയിലേക്കുള്ള ഇത്രയും പടവുകൾ കയറിയാൽ ആദ്യം കാണുക. ഇവിടെയെത്തുന്ന മൊബൈൽ ഫോണുകളിലെ ഒരു കാമറയും ഇത് പകർത്താതെ പോവാറില്ല. ഇവിടെനിന്ന് ഇടത്തോട്ട് തിരിയാം. വലത്തോട്ടും. തിരിച്ചെത്തുക ഇവിടെത്തന്നെ. കൂത്തുപറമ്പ് ഭാഗത്തുള്ള ഒരു ഹയർസെക്കണ്ടറി വിദ്യാലയത്തിൽനിന്ന് കോട്ട കാണാൻ കടുംതവിട്ടുനിറമുള്ള ചുരി, പൈജാമ, ലെഗ്ഗിൻസ്, ജീൻസ്, പാന്റ്‌സ്, എന്നൊക്കെ വിവിധ രീതികൾ ധരിച്ച് മുകളിൽ യൂണിഫോം ആയി ക്രീം കളറുള്ള കുപ്പായങ്ങളിട്ടെത്തിയ സംഘമാണ് ഇപ്പോൾ ഈ പുരാവസ്തുവിന് ചുറ്റും.
ആൾക്കൂട്ടത്തിൽ പൊക്കം കൂടിയ ആൺകുട്ടി പുരാവസ്തുവിന്റെ തുരുമ്പുബോഡിയിൽ കൈവഴക്കത്തോടെ വിരലോടിച്ച് , ഐഡന്റിറ്റികാർഡിനൊപ്പം തൂക്കിയിട്ട ഫാബ്‌ലെറ്റിൽ ശ്രദ്ധ ഫോക്കസ് ചെയ്ത് നിലയെടുത്ത് നിന്നു.
അസാധാരണമായ ക്ലിക്ക് ശബ്ദമായിരുന്നു അതിന്റെ കാമറയ്ക്ക്.
