“നശിച്ചുപോയ വംശങ്ങൾ എത്രയെണ്ണമുണ്ടെന്ന് ആരറിഞ്ഞു? മഹാസാമ്രാജ്യങ്ങളുടെ ആക്രമണങ്ങളെ അതിജീവിക്കാൻ കഴിഞ്ഞ വംശങ്ങൾ വിരളമാണ്. അവരിൽ പലരും എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ പറമ്പുനാട്ടിൽ വന്ന് കുടിയേറിയിരിക്കുന്നു. ഈ മൂന്നു ചക്രവർത്തിമാരാൽ ഉന്മൂലനം ചെയ്യപ്പെട്ട പതിനാറു വംശങ്ങളിൽ ബാക്കിയായവർ ഇപ്പോൾ പറമ്പുനാട്ടിൽ ജീവിക്കുന്നുണ്ട്. അവരുടെയെല്ലാം യുദ്ധദേവതയായ കൊറ്റവൈയെ പ്രാർത്ഥിച്ച്, ഹൃദയവേദനയെല്ലാം ആ പാദങ്ങളിൽ സമർപ്പിച്ച് പ്രതിജ്ഞയെടുക്കുന്ന ഉത്സവമാണിത്.”
“ചേര ചോള പാണ്ഡ്യന്മാരിൽനിന്ന് തങ്ങളെ സംരക്ഷിക്കാൻ പറമ്പിനു മാത്രമേ കഴിയൂ എന്ന വിശ്വാസത്തിലാണ് അവർ ഇവിടെ വന്ന് അഭയം തേടിയിരിക്കുന്നത്. അവരുടെയൊക്കെ വംശങ്ങളിലുള്ള പാണന്മാരുടെ പിന്മുറക്കാർ എവിടെയൊക്കെയോ അലഞ്ഞുതിരിയുന്നുണ്ട്. നാലുവർഷത്തിലൊരിക്കൽ അവരെല്ലാം ഇവിടെ ഒത്തുകൂടും. നശിച്ചുകെട്ടുപോയ അവരുടെ കുലത്തിന്റെ ചരിത്രം ആ പാണന്മാർ പാടും. ഒടുവിൽ അവരുടെയെല്ലാം പൂർവികർക്ക് ശ്രാദ്ധകർമ്മങ്ങൾ ചെയ്‌ത് പ്രതിജ്ഞയെടുക്കും."
തമിഴ് സാഹിത്യത്തിലെയും ചരിത്രത്തിലെയും സവിശേഷമായ ഒരു വ്യക്തിത്വമാണ് വേൾപാരി. പുരാതന തമിഴ്‌നാട്ടിലെ 'കടൈ ഏഴു വള്ളൽകളിൽ' (ഏഴ് വലിയ ദാനശീലർ) ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്നത്തെ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പ് മലയും അതിനു ചുറ്റുമുള്ള മുന്നൂറോളം ഗ്രാമങ്ങളുമായിരുന്നു പാരിയുടെ രാജ്യം. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്നു ഇവിടം. പ്രശസ്ത സംഘകാല കവിയായിരുന്ന കപിലർ പാരിയുടെ ഉറ്റസുഹൃത്തായിരുന്നു. പാരിയുടെ വീരകൃത്യങ്ങളെയും ഔദാര്യത്തെയും കുറിച്ച് കപിലർ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പാരിയുടെ വളർച്ചയിലും കരുത്തിലും അസൂയ പൂണ്ട ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർ (മൂവേന്ദന്മാർ) ഒന്നിച്ചാണ് പാരിയെ ആക്രമിച്ചത്. നേരിട്ടുള്ള യുദ്ധത്തിൽ പാരിയെ തോൽപ്പിക്കാൻ മൂവേന്ദന്മാർക്ക് കഴിഞ്ഞില്ല.
