നൂറുകണക്കിന് മനുഷ്യർ ഏറ്റെടുക്കാൻ ആളില്ലാതെ പൂട്ടിയിടപ്പെട്ട, ഏക്കറുകളോളം പരന്നുകിടക്കുന്ന ഭ്രാന്താശുപത്രി എന്നെ ചില്ലറയൊന്നുമല്ല ഉത്കണ്ഠപ്പെടുത്തുന്നത്. വാർത്താമാധ്യമങ്ങളുടെ ചാരക്കണ്ണുകൾ പലതവണ തുരന്നുകയറാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതാണ് അവരുടെ രഹസ്യ ലോകമെന്നിരിക്കെ പ്രത്യേകിച്ചും. ആവർത്തിച്ചുള്ള ഭീതിയെ അകറ്റാൻ ഞാൻ പെരുമഴക്കാലങ്ങളെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നു. കാലങ്ങളിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട കാലം എന്ന് ഒരിക്കൽ എഴുതിവച്ചതാണ് കാലവർഷത്തെ. ഒന്നുമില്ലെങ്കിലും പെയ്തൊഴിയുന്ന മഴ കണ്ട് കിടക്കാമല്ലോ. ഭാഗ്യം തുണച്ചാൽ, മുറിക്ക് ഒരു ജനൽ കൂടി ഉണ്ടെങ്കിൽ, അതിന്റെ ശീതളിമ അനുഭവിക്കുകയും ചെയ്യാം. എന്നാൽ, വീട്ടിലെ പരാന്നഭോജനത്തിനിടെ, പെയ്തൊഴിയുന്ന മഴ മടുക്കെ, എനിക്ക് എല്ലാം നഷ്ടമാകുന്നതുപോലെ.
Summary: Anthyasaranam, poem by Sanal Haridas
