പത്രത്തിന്റെ ചരമക്കോളത്തിലേക്ക് വലിഞ്ഞ തന്റെ ആമത്തല ചന്തുവാശാരി പുറത്തിട്ടത് തൊട്ടടുത്ത്, കൃത്യമായി അയാൾക്ക് ഇടത് വശത്ത്, ഞാൻ ചെന്നിരുന്നപ്പോഴാണ്. അയാളെന്നെ അടിമുടി ഒന്നു നോക്കി. അസ്വാഭാവികത തെല്ലും ഭാവിക്കാതെ തിരിച്ച് ചരമക്കോളങ്ങളുടെ ചെറിയ ചെറിയ കെട്ടിടങ്ങൾക്കു മുകളിലേക്ക് തന്നെ അയാൾ തന്റെ തല പിൻവലിച്ചു. ഒരു കഥ കേൾക്കാനുള്ള സമയം ബാക്കിയുള്ളതു കൊണ്ട് ഞാൻ അയാളെ ശല്യം ചെയ്തില്ല.
ആളെ കിട്ടിയതിലുള്ള ആശ്വാസം മാത്രമായിരുന്നു എനിക്ക്. കാത്തിരിപ്പിന്റെ അവസാന നാഴികയിൽ സമയം ഒട്ടും നീങ്ങാത്തത് പോലെ അനുഭവപ്പെടുമല്ലോ, അല്ലേ? മൂന്ന് വയസ്സുള്ള കുട്ടിയുടെ പനിമരണത്തിന്റെ വാർത്തയുടെ അവസാന വാക്കിനൊടുവിൽ ചന്തുവാശാരി നീട്ടിയൊരു നെടുവീർപ്പിട്ടു. "പാവം", എന്ന് പറഞ്ഞു തീരും മുൻപ് അയാളുടെ വലതു വശത്തെ കസേരയിൽ ഒരാൾ വന്നിരുന്നു. ചിരപരിചിത ഭാവത്തോടെ അയാൾ ചോദിച്ചു:
"ചന്തുവേട്ടാ..എന്ത്ണ്ട് വാർത്ത?"
