വലിയ മരങ്ങളുടെ
നിഴലിലൂടെ നടക്കുമ്പോൾ
കാണെക്കാണെ നടപ്പാതയുടെ നീളം
കൂടിക്കൂടി വരുമ്പോൾ
ഞാൻ നടത്തം നിർത്തുന്നു.
ആരുടെയോ ബാല്യം എതിരേ
ഓടി വരുന്നുണ്ടെന്നു വിചാരിക്കുന്നു.
കൈപ്പടങ്ങൾ ഞാൻ ഷർട്ടിൽ തുടയ്ക്കുന്നു.
എടുത്തുയർത്താനോ
ഉമ്മ വെയ്ക്കാനോ
ഞാനെന്നെ
ഒരുക്കി നിർത്തുന്നു.
ഇളം കാറ്റിൽ
മിഴികൾ പെരുകുന്നു.
പെട്ടെന്ന് വഴിവിളക്കുകൾ
ഒരുമിച്ച് തെളിയുന്നു.
അറ്റത്ത്, അങ്ങേയറ്റത്ത്, പാതയുടെ മുനമ്പിൽ
മറ്റേതോ നേരം
വെളിച്ചത്തിൽ
കുതിർന്നു നിൽക്കുന്നു.
വീണ്ടും ഞാൻ നടക്കാൻ തുടങ്ങുന്നു.
