അപ്പൂപ്പൻതാടി

Poem

അപ്പൂപ്പൻതാടി


റവയായ് മറവിയായ്
തന്നെ തിരയുന്ന താൻതന്നെയായ്
അലഞ്ഞുമലിഞ്ഞും
ജീവിതം ധൂർത്തടിച്ചും
പറക്കമുറ്റാതെ പൊലിഞ്ഞുപോയീ
സുന്ദരനും, സൗന്ദര്യദേവതതൻ
ഉപാസകനുമാം കവിമാഷ്

കവിതയായിരുന്നു
കവിക്കു കൂടും അന്നവും
എന്നും ചാരത്തണച്ചു
പിടിവിടാതെയനുഗമിച്ച
വടിവൊത്ത പ്രണയിനിയും

ഊരുതെണ്ടിയുടെ
വിഴുപ്പുഭാണ്ഡത്തിൽ ആകെയവശേഷിച്ച
ഉയിരിൻ്റെ മിച്ചശമ്പളം-
വിയർപ്പിൽ കുതിർന്നു
മഷിപരന്ന കടലാസുതുണ്ടുകളും
ദിശയറിയാഞ്ഞ ആത്മീയഭാഷണങ്ങളും

കനമില്ലാത്ത ജീവിതത്തെ
നിരപ്പില്ലാത്ത പുഴയ്ക്കുമേലുള്ള
തുഴയില്ലാ ഇലവള്ളത്തിലേറ്റി,
പുഴവെള്ളം ചൂടാറ്റി
നിർമമതയോടെ പാനം ചെയ്തുകൊണ്ടിരുന്നൂ
ഭൗതികമായതൊന്നും
സ്വന്തമാക്കാൻ മോഹിക്കാഞ്ഞ
നിളാതീരത്തെ ഈ അപ്പൂപ്പൻതാടി


Related Articles