2025 സെപ്റ്റംബർ 4. ഡോ. ഷെർലി വാസു അന്തരിച്ചു. കോഴിക്കോട് മായനാട്ടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ബോഡി മെഡിക്കൽ കോളേജിൽ. ബ്രോട്ട് ഡെഡ്!
വല്ലാതെ പിടിച്ചുലച്ച വാർത്തയാണത്. ആദ്യമോർത്തത് പോസ്റ്റുമോർട്ടം ടേബിളിൽ ഷെർലിയും എത്തുമോ എന്നതായിരുന്നു. വേണ്ടി വന്നില്ല.
ഏകദേശം എന്റെ സമപ്രായക്കാരിയാണ് ഷെർലി. ഞങ്ങൾ ഒരേ സമയത്ത് എഴുത്തിന്റെ ലോകത്തിലേക്കെത്തിപ്പെട്ട രണ്ടുപേരുമാണ്. "ബർസ'യും "പോസ്റ്റുമോർട്ടം ടേബിളും' പല അവസരങ്ങളിലും ഒന്നിച്ചവതരിപ്പിക്കപ്പെടുകയോ ചേർത്തു പറയപ്പെടുകയോ ചെയ്തിരുന്നു. അസ്വാഭാവിക മരണങ്ങളുടെ ചുരുളഴിച്ച കഥകൾ ഏറ്റവും സത്യസന്ധമായി സർഗ്ഗപരമായി അവതരിപ്പിച്ച് വായനക്കാരുടെ മനസ്സുപിടിച്ചടക്കിയ ആളാണ് ഷെർലി വാസു. പ്രമാദമായ പല കേസുകളുമായി അവരുടെ പേര് ചുറ്റിപ്പിണഞ്ഞു കിടന്നു. കേരളത്തെ പിടിച്ചുലച്ച സൗമ്യയുടെ കൊലപാതകത്തിലെ പ്രതി ഗോവിന്ദച്ചാമി ജയിൽചാടുകയും പിന്നീട് നാടകീയമായി പിടിക്കപ്പെടുകയും ചെയ്ത വാർത്തയ്ക്കു പിന്നാലെയും ഷെർലി വാസുവിന്റെ പ്രതികരണം വായിച്ചിരുന്നു. സൂക്ഷിക്കണം എന്ന്, സ്വന്തം മകളായിരിക്കണം, പറഞ്ഞതിനെപ്പറ്റി.
