മുനി നാരായണ പ്രസാദ് അന്തരിച്ചു

News

മുനി നാരായണ പ്രസാദ് അന്തരിച്ചു


എഴുത്തുകാരനും ആത്മീയചിന്തകനും നാരായണ ഗുരുകുല അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം.

1938-ൽ, തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ, സ്കൂൾ അധ്യാപകൻ ജി മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. സിവിൽ എൻജിനീയറിങ് വിദ്യാഭ്യാസത്തെത്തുടർന്ന് പൊതുമരാമത്തുവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1960-ൽ വർക്കല നാരായണഗുരുകുലത്തിൽ അന്തേവാസിയായിച്ചേരുകയും 1967-ൽ നടരാജഗുരുവിൽനിന്നും ബ്രഹ്‌മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968-ൽ ഉദ്യോഗം രാജിവെച്ച് ധർമ്മ പ്രചാരകനായിത്തീർന്നു. 1985-ൽ നിത്യചൈതന്യയതിയിൽനിന്ന് സന്ന്യാസ​ദീക്ഷ കിട്ടി. 1973-1989 കാലഘട്ടത്തിൽ 'ഗുരുകുലം' മാസികയുടെ പത്രാധിപരായിരുന്നു. 1987-ലെ മോസ്‌കോ ലോകമത വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു. ഗ്രീക്ക് ചിന്തകർ, പൂർണ്ണജനനം, പ്രബന്ധമാല, ന്യായദർശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്ര​വീക്ഷണം, The Philosophy of Narayanaguru, Functional Democracy–A failure in India, Karma and Reincarnation എന്നിവയാണ് സ്വതന്ത്ര​കൃതികളിൽ പ്രധാനം. ശ്രീനാരായണകൃതികൾ, ഭഗവദ് ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്ക് ഭാഷ്യം രചിച്ചിട്ടുണ്ട്. 1999 മുതൽ നാരായണഗുരുകുലപ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവും.

ശ്രീനാരായണഗുരുവില്‍ ഉറവകൊണ്ട അറിവിലേക്കും അദ്വൈതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിന്റെ ജീവിതം പറയുന്ന 'ആത്മായനം' ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 2018-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 'ആത്മായന'ത്തിനായിരുന്നു. ശ്രീ നാരായണഗുരു കൃതികൾ സമ്പൂർണം: വ്യാഖ്യാനം, സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ, അല്ലാഹുവിന്റെ നാമത്തിൽ, നിത്യചൈതന്യയതി: യതിസാരസർവസ്വം തുടങ്ങിയവയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റ് പ്രധാനകൃതികൾ. 2024-ലെ പത്മശ്രീ പുരസ്കാരവും ലഭിച്ചു.


Related Articles