ഞങ്ങൾ പാമരു റെഡ്ഡികളും കൊണ്ടപ്പള്ളി സീതാരാമയ്യ ജോന്നപ്പാടു റെഡ്ഡികളും ആയിരുന്നു. ഞങ്ങളുടെ വിവാഹക്കാര്യം അറിഞ്ഞപ്പോൾ ഗ്രാമക്കാർ എതിർത്തു. കാരണം ഈ രണ്ട് റെഡ്ഡികളും വ്യത്യസ്ത ഗോത്രങ്ങളിൽപെട്ടവരായതുകൊണ്ട് സാധാരണ രീതിയിൽ തമ്മിലുള്ള വിവാഹം നടത്താറില്ല. ഗ്രാമക്കാരുടെ അഭിപ്രായത്തിൽ വിധവകളുടെ പുനർവിവാഹംതന്നെ അംഗീകരിക്കാവുന്ന സംഗതിയല്ല. അതിനോടൊപ്പംതന്നെ മറ്റൊരു റെഡ്ഡി സമുദായത്തിൽനിന്ന് ഒരാളെ വരനായി തിരഞ്ഞെടുക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. അത് ഞങ്ങളുടെ ഗ്രാമത്തിന് നാണക്കേട് ഉണ്ടാക്കും എന്ന് അവർക്കു തോന്നി. അതുകൊണ്ട് ഈ വിവാഹം നടത്താൻ തങ്ങൾ അനുവദിക്കുകയില്ല എന്ന് അവർ ഭീഷണിപ്പെടുത്തി.
അച്ഛന് ഭയമായി. ശ്രാവണമാസത്തിൽ വിവാഹം നടന്നാൽ എല്ലാവരും ശ്രദ്ധിക്കും. അതുകൊണ്ട് ആഷാഢമാസത്തിൽ നടത്താം എന്ന് ഉറപ്പിച്ചു. വിവാഹച്ചടങ്ങ് ഞങ്ങളുടെ ഗ്രാമത്തിൽവെച്ച് നടത്താൻ സാധിക്കുകയില്ല എന്നതുകൊണ്ട് വെൻട്രപ്രഗഡയില് വെച്ചാകാം എന്ന് മുതിർന്നവർ തീരുമാനിച്ചു. ചന്ദ്ര രാജശേഖര റാവുവിന്റെ വാസസ്ഥലമായ വെൻട്രപ്രഗഡ ഒരു കമ്മ്യൂണിസ്റ്റ് കോട്ടതന്നെ ആയിരുന്നു. എന്റെ അച്ഛൻ സ്വന്തമായി രണ്ട് ബസ് സർവ്വീസുകൾ നടത്തിയിരുന്നു. എന്നാൽ അവ ഉപയോഗിക്കാതെ വാടകയ്‌ക്കെടുത്ത മറ്റൊരു ബസ്സിലായിരുന്നു ഞങ്ങൾ വെൻട്രപ്രഗഡയ്ക്കു പോയത്. ഇരുപത്തഞ്ചോ മുപ്പതോ യുവാക്കൾ എനിക്ക് അകമ്പടി സേവിച്ചിരുന്നു.
ഒരു സുഹൃത്തിന്റെ വകയായ ഒരു വലിയ വീട്ടിൽവെച്ചായിരുന്നു വിവാഹം നടന്നത്. സീതാരാമയ്യയും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഒരു മൂടിക്കെട്ടിയ കാളവണ്ടിയിൽ വന്നു. പർദ്ദയിട്ട സ്ത്രീകളെപ്പോലെ അവർ വന്നത് സ്വന്തം ഗ്രാമക്കാർ കാണാതിരിക്കാൻവേണ്ടിയായിരുന്നു. ചന്ദ്ര രാജേശ്വര റാവുവിന്റെ പത്നിയായ സാവിത്രമ്മ എന്നെ വധുവിന്റെ വേഷം അണിയിച്ചു. കമ്മ്യൂണിസ്റ്റ് സഖാക്കളായിരുന്നു മുതിർന്നവരുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിയത്. എന്റെ അച്ഛന്റെ സ്ഥാനത്ത് വേദിയിൽ കന്യാദാതാവായി ഇരുന്നത് തമ്മാറെഡ്ഡി രാമസ്വാമി ആയിരുന്നു. ദേശമുനു പ്രേമിദ്ദുമന്നാ6 (സ്‌നേഹിക്കൂ മാതൃരാജ്യത്തെ) മുതലായ ഗാനങ്ങൾക്കിടയിലായിരുന്നു ഞങ്ങൾ വിവാഹപ്രതിജ്ഞകൾ കൈമാറിയത്. "സൗഹൃദത്തോടെ, മാതൃകാപരമായ രീതിയിൽ നാം ഒന്നിച്ചു ജീവിക്കും’’ എന്ന വാഗ്ദാനത്തോടെ ഞങ്ങൾ അന്യോന്യം മാലയിട്ടു. മുതിർന്നവർ ഞങ്ങളെ അനുഗ്രഹിക്കുകയും സന്തുഷ്ടമായ ഭാവി ആശംസിക്കുകയും ചെയ്തു. സാവിത്രമ്മ ഞങ്ങൾക്ക് സദ്യ നൽകി.
