ഡോ. സാബു കോട്ടുക്കലിന് 2026-ലെ അഷിത സ്മാരക കവിതാപുരസ്‌കാരം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സാബു കോട്ടുക്കലിന്റെ 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 10001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ ഏപ്രില്‍ നാലിന്, വൈകിട്ട് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളില്‍വെച്ച് പ്രമുഖ കവിയും കേരള അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ സമ്മാനിക്കും.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, റോസ്‌മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത് . 2026-ലെ അഷിത സ്മാരക പുരസ്‌കാരം ലഭിച്ചിരിക്കുന്നത് കെ പി മോഹനന് ആണ്. മലയാള സാഹിത്യനിരൂപണ ശാഖയ്ക്കും സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തിനും നല്‍കിയ മികച്ച സംഭാവനകളെ ആധാരമാക്കിയാണ് പുരസ്‌കാരം നല്‍കുന്നത്. 2026-ലെ അഷിത സ്മാരക കഥാപുരസ്‌കാരം മനോജ് ജാതവേദര് എഴുതിയ 'മാന്ത്രികനായ മാൻഡ്രേക്ക്' സ്വന്തമാക്കി.
മണ്ണുടല്‍, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആള്‍ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകള്‍ അടങ്ങിയ സമാഹാരമാണ് 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം'.
