വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ 50000 കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് നസീഫ് കലയത്ത് എഴുതിയ ഖദീജ എന്ന നോവൽ. പുസ്തകത്തെകുറിച്ചും തൻ്റെ എഴുത്തുവഴികളെകുറിച്ചും ഖദീജയുടെ എഴുത്തുകാരൻ സംസാരിക്കുന്നു.
ഖദീജ എന്ന നോവല്‍ വായനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞല്ലോ... എഴുത്തിലേക്ക്, ഈ കഥയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ?
ബസ്സിലെ വിൻഡോ സീറ്റുകൾ എന്നുമെനിക്ക് ഫീൽ തരുന്ന ഒരു കാര്യമാണ്, എന്നാൽ അത് മടുത്താലോ? കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്ക് അങ്ങനെ തോന്നിയ ഒരു മടുപ്പാണ് എഴുത്തിലേക്കെത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നും കയറാറുള്ള ബസ്സും എന്നും ഇരിക്കാറുള്ള വിൻഡോ സീറ്റും മടുത്തെന്ന് തോന്നിയപ്പോൾ പുറത്തുകാണുന്ന മനുഷ്യരെയും കാഴ്ചകളെയും ശ്രദ്ധിക്കാൻ തുടങ്ങി. അവരുടെ ചിന്തകളെ, കാഴ്ചകളെ ഒക്കെ പതിയെ എഴുതിത്തുടങ്ങി എന്നു വേണം പറയാൻ.
എന്റെ ഓർമയിൽ 2022 ലാണ് ഞാൻ "ഖദീജ" എന്ന ഒരു ചെറുകഥ എഴുതി "ചിതലുകൾ" എന്ന എന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുന്നത്. മുമ്പുള്ള ചെറുകഥകളിൽ നിന്നും വ്യത്യസ്തമായി കാലഘട്ടവും രീതിയും വ്യത്യാസമുള്ള ഒരു എഴുത്തായിരുന്നു എന്നതിലുപരി എനിക്കേറെ പ്രശംസകൾ കിട്ടിയ ഒരെഴുത്തു കൂടിയായിരുന്നു അത്. തുടർന്ന് ഒരു വർഷം കഴിഞ്ഞ് അതിന്റെ രണ്ടാം ഭാഗം എഴുതിയിരുന്നു. കുറെ കാലത്തിന് ശേഷം ഒരു ചെറുകഥയുടെ രണ്ടാം ഭാഗം എഴുതിയപ്പോൾ അതും വായനക്കാർ ഏറ്റെടുത്തു. അന്നും നല്ല അഭിപ്രായങ്ങളാണ് കിട്ടിയത്. അതുകൊണ്ടാകാം, ഒരു പുസ്തകം എഴുതാമെന്ന ആഗ്രഹം മനസ്സ് പറഞ്ഞപ്പോൾ ആദ്യം ആ കഥ തന്നെ ഓർമ വന്നത്, വീണ്ടും എഴുതാൻ ധൈര്യം തന്നത്.
