വിതുരയിലൊരിടത്ത് റബർ മരങ്ങൾ മുറിക്കാനായി പോയത് വയനാട്ടുകാരനായ ജോയേട്ടന്റെ കൂടെയാണ്. ഏക്കറുകളോളും പരന്നുകിടക്കുന്ന, അമ്പത് വർഷത്തിനടുത്ത് പഴക്കമുള്ളൊരു തോട്ടം. ഞാൻ വീട്ടിൽ നിന്നും താമരശ്ശേരി എത്തി, മാനന്തവാടിയിൽ നിന്നും കാറുമായി ജോയേട്ടനും അവിടെ എത്തി. അവിടം മുതൽ ഞാനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. കഥയും തമാശയുമൊക്കെ പറഞ്ഞുള്ള ആ യാത്ര വിതുരയിലെത്തുമ്പോൾ അടുത്ത ദിവസം പുലർച്ചെയായിരുന്നു.
അതിനും രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് മാനന്തവാടിക്കാരായ മരം മുറിക്കാർ അവിടേക്ക് ചെന്നിരുന്നു. ഞങ്ങളെല്ലാം താമസിച്ചത് കോട്ടയത്തുകാരനായ തോട്ടം ഉടമയുടെ പഴയ വീട്ടിലാണ്. വീടെന്നതിലുപരി അതൊരു മണിമാളികയായിരുന്നു. ആറ് വലിയ മുറികളുള്ള ഉഗ്രനൊരു വീട്.
അതിന്റെ ഉടമ മുൻപ് മാലി സുൽത്താന്റെ കൊട്ടാരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നത്രെ. അതിന്റെ എല്ലാ പകിട്ടുമുള്ള വീട്.. പ്രധാന കിടപ്പ് മുറികളിൽ ബാത്ത് ടബ്ബുകളടക്കമുള്ള സംവിധാനമുണ്ടായിരുന്നു.
